കുട്ടനാട്ടിൽ ഭക്ഷണക്ഷാമം അതിരൂക്ഷം. വീടുകൾ വെള്ളത്തിലായതിനെത്തുടർന്ന് ടെറസിലും പാലങ്ങളും അഭയം തേടിയിരിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണ് ഭക്ഷണത്തിനായി സഹായം തേടുന്നത്. സർക്കാർ സംവിധാനവും സന്നദ്ധ സംഘടനകളുടെ സഹായങ്ങളും ഒന്നുമാകുന്നില്ല. റോഡും തോടും പാടവും ഒന്നായി ഇവിടെ കുത്തൊഴുക്കാണ്. വയോധികരും കുഞ്ഞുങ്ങളും സ്ത്രീകളും തുള്ളി വെള്ളം കിട്ടാതെ വിലപിക്കുന്നു. തെങ്ങുകളെ മൂടുംവിധം ഉയരത്തിൽ വെള്ളം കുത്തി ഒഴുകുന്നതിനാൽ ഇവർക്ക് ചങ്ങനാശേരിയിലോ മറ്റിടങ്ങളിലോ എത്തിപ്പെടാനാകുന്നില്ല. മരുന്നും ഭക്ഷണവും അടിയന്തിരമായി ഇവർക്ക് ലഭ്യമാക്കേണ്ടതുണ്ട്.  ഇന്ധനക്ഷാമത്തെത്തുടർന്ന് ബോട്ടുകളും വളളങ്ങളും മുൻദിവസങ്ങളിലേതുപോലെ ചങ്ങനാശേരിയിൽ എത്തുന്നില്ല. അടിയന്തിരമായ സഹായമാണ് കുട്ടനാട്ടിലെ ഓരോ ഗ്രാമങ്ങളിൽ നിന്നും ഉയരുന്നത്. ഹെലികോപ്ടർ നിരീക്ഷണവും അടിയന്തിര രക്ഷാപ്രവർത്തനങ്ങളും കുട്ടനാട്ടിൽ അടിയന്തിരമായി നടത്തണം.