ലണ്ടന്‍: വിന്റര്‍ അടുക്കുന്നതോടെ സീസണല്‍ രോഗങ്ങളെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ് എന്‍.എച്ച്.എസ്. കഴിഞ്ഞ വിന്ററില്‍ റെക്കോര്‍ഡ് എണ്ണം ആള്‍ക്കാര്‍ക്കാണ് ഫ്‌ളു ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ പടര്‍ന്നു പിടിച്ചത്. അതുകൊണ്ടു തന്നെ സമീപകാലത്തുണ്ടായ ഏറ്റവും കൂടുതല്‍ തിരക്കേറിയ മണിക്കൂറുകളായിരുന്നു എന്‍.എച്ച്.എസ് ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വിന്റര്‍. എന്നാല്‍ ഇത്തവണ അപാകതകള്‍ പരിഹരിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി വാക്‌സിനുകള്‍ കൂടുതലായി നല്‍കാനും തീരുമാനമെടുത്തിരിക്കുന്നത്.

വിന്ററില്‍ പ്രധാനമായും ബാധിക്കുന്നത് ഇന്‍ഫ്‌ളുയന്‍സ വൈറസുകളാണ്. ചുമ, ശരീര വേദന, ക്ഷീണം, പനി തുടങ്ങിയവയാണ് വൈറസ് ബാധയേറ്റവര്‍ക്കുണ്ടാവുന്ന അസുഖങ്ങള്‍. ചിലര്‍ക്ക് വൈറസ് ബാധ ന്യുമോണിയക്കും കാരണമായേക്കാം. ഇത് അടിയന്തരമായി ചികിത്സ ലഭ്യമാക്കേണ്ട അസുഖമാണ്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രണ്ട്, മുന്ന്, വയസ് പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ ജി.പി മാരുടെ അടുത്ത് നിന്ന് തന്നെ ലഭ്യമാകും. അഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് സ്‌കൂളുകളിലും സൗകര്യമുണ്ടാകും. ഇവ സൗജന്യ സേവനങ്ങളാണ്. മുകളില്‍ പറഞ്ഞ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഫാര്‍മസികളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കും ഇതിനായി 10 മുതല്‍ 12 പൗണ്ട് വരെയായിരിക്കും ചിലവ്. ആസ്ഡ, ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ജാബ് ലഭ്യമാണ്.

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും ഫ്‌ളു പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പുകളുണ്ട്. അതിനാല്‍ വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കാനാണ് എന്‍.എച്ച്.എസ് ശ്രമിക്കുക. കഴിഞ്ഞ തവണ വാക്‌സിന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായത് രോഗം പടരാന്‍ കാരണമായിരുന്നു. പ്രസ്തുത വാക്‌സിനുകള്‍ പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞവയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വളരെ ചെറിയ ശതമാനം പേര്‍ക്ക വാ്കസിന്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. എന്നാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ പരമാവധി ഒരു മണിക്കൂര്‍ മാത്രമെ നിലനില്‍ക്കൂ. ഇതിന് ചികിത്സയും ലഭ്യമാണ്.