സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സിനെ വില്‍ക്കാനൊരുങ്ങി നരേഷ് ഗോയല്‍. തന്റെ ഭൂരിഭാഗം ഓഹരികളും വില്‍ക്കാന്‍ സന്നദ്ധതയറിയിച്ച് മൂന്ന് നിക്ഷേപകരോട് ഗോയല്‍ ചര്‍ച്ച നടത്തിയതായി സിഎന്‍ബിസി ടിവി എയ്റ്റീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റ ഗ്രൂപ്പ്, നിലവില്‍ ജെറ്റില്‍ ഓഹരി പങ്കാളിത്തമുള്ള എത്തിഹാദ്, എയര്‍ ഫ്രാന്‍സ്, കെഎല്‍എം, ഡെല്‍റ്റ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം എന്നിവയുമായാണ് ചര്‍ച്ച നടത്തിയത്.

ഗോയലിന്റെ നേതൃത്വത്തിലുള്ള പ്രമൊട്ടര്‍മാര്‍ക്ക് ജെറ്റില്‍ 51 ശതമാനം പങ്കാളിത്തമുണ്ട്. എത്തിഹാദിന് 24 ശതമാനവും. അതിനിടെ എത്തിഹാദുമായുള്ള ചര്‍ച്ചയ്ക്ക്, ഗോയല്‍ പ്രമുഖ വ്യവസായി ക്യാപ്റ്റന്‍ ഹമീദ് അലിയുടെ സഹായം തേടി. 2013ല്‍ അലിയുടെ ഇടപെടലിലാണ് ജെറ്റില്‍, എത്തിഹാദ് ഓഹരിപങ്കാളിയാകുന്നത്. നഷ്ടത്തിലായിരുന്നിട്ടും ജെറ്റിന്റെ ഉടമസ്ഥാവകാശം കൈമാറാന്‍ നരേഷ് ഗോയല്‍ ഇതുവരെ തയ്യാറായിരുന്നില്ല.