ലണ്ടന്‍: വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ ‘കണ്‍ജഷന്‍ ചാര്‍ജ്’ ഇനത്തില്‍ യു.കെയ്ക്ക് നല്‍കാനുള്ളത് 116.5 മില്യണ്‍ പൗണ്ടെന്ന് വെളിപ്പെടുത്തല്‍. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് തുക നല്‍കാനുള്ള പട്ടികയില്‍ ഏറ്റവും മുന്നില്‍. തുക വസൂലാക്കുന്നതിന് കേസ് അന്താരാഷ്ട്ര കോടതിയിലേക്ക് എത്തിക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ ശ്രമം. ഇക്കാര്യത്തില്‍ അടുത്തുതന്നെ അന്താരാഷ്ട്ര കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് സൂചന. അമേരിക്കന്‍ എംബസി ഏതാണ്ട് 12.5 മില്യണ്‍ പൗണ്ടാണ് കണ്‍ജഷന്‍ ചാര്‍ജ് നല്‍കാനുള്ളത്. സെന്‍ട്രല്‍ ലണ്ടനില്‍ ഡ്രൈവ് ചെയ്തതിന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ നല്‍കാനുള്ളത് കോടികളാണ് വ്യക്തമായിട്ടും പിഴ നല്‍കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടപണ്ട്.

ഇത്രയധികം രൂപ പല രാജ്യങ്ങളും നല്‍കാനുണ്ടായിട്ടും അത് വസൂലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജപ്പാന്‍ എംബസി 8.5 മില്യണ്‍ പൗണ്ട്, നൈജീരിയന്‍ ഹൈക്കമ്മീഷന്‍ 7 മില്യണ്‍ പൗണ്ട്, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ 6 മില്യണ്‍ പൗണ്ട് എന്നിങ്ങനെയാണ് നല്‍കാനുള്ളത്. വിദേശരാജ്യങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണ് പിഴ ഒടുക്കുകയെന്നത്. അവര്‍ അത് പാലിക്കണമെന്നും ക്യാംപെയ്‌നേഴ്‌സ് ആവശ്യപ്പെട്ടു. കണ്‍ജഷന്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത് കൃത്യമായ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അത് നല്‍കാന്‍ തയ്യാറാവാത്തത് വളരെ മോശപ്പെട്ട കാര്യമായിട്ടാണ് തോന്നുന്നത് ഗ്രീന്‍ പാര്‍ട്ടി, ലണ്ടന്‍ അസംബ്ലി പ്രതിനിധി കരോളിന്‍ റസല്‍ വ്യക്തമാക്കി.

2013ലാണ് കണ്‍ജഷന്‍ ചാര്‍ജ് നിലവില്‍ വരുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് 6 മണി വരെ സെന്‍ട്രല്‍ ലണ്ടനില്‍ വാഹനമോടിക്കുന്നതിനാണ് ഈ ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11.50 പൗണ്ടാണ് ഒരു തവണ ഡ്രൈവ് ചെയ്താലുള്ള പിഴ. എന്നാല്‍ പദ്ധതിയുടെ തുടക്കം മുതല്‍ക്കെ ചാര്‍ജ് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് മിക്ക വിദേശ നയതന്ത്ര സ്ഥാപനങ്ങളും സ്വീകരിച്ച നിലപാട്. ഒരു ചെറിയ വിഭാഗം സ്ഥാപനങ്ങള്‍ മാത്രമാണ് ചാര്‍ജ് നല്‍കില്ലെന്ന് വാശിപിടിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ പറഞ്ഞു.