മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള മേല്‍നോട്ടത്തിന് ഒമ്പതംഗ എന്‍ജിനിയര്‍മാരുടെ സംഘത്തെ രൂപീകരിച്ചു. ഇവരുമായി ഇന്ന് സബ്കളക്ടര്‍ ചര്‍ച്ച നടത്തും. ഫ്‌ളാറ്റ് പൊളിക്കാന്‍ ടെന്‍ഡര്‍ നല്‍കിയ 15 കമ്പനികളുമായുള്ള ചര്‍ച്ചയും ഇന്നാണ്. അതിനിടെ മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല. മരട്, പനങ്ങാട് പോലീസ് സ്‌റ്റേഷനുകളിലാണ് ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406, 420 വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്. മരടിലെ നാല് ഫ്‌ളാറ്റുകളും പൊളിക്കാന്‍ ഇതുവരെ എന്ത് ചെയ്‌തെന്നും ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്നും സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ ബോധിപ്പിക്കണം. സുപ്രിംകോടതിയുയെ വിശദവിധി നാളെ വരാനിരിക്കെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടി സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി.

നാല് ഫ്‌ളാറ്റുകളിലെയും ജല, വൈദ്യുതി കണക്ഷനുകള്‍ ഇന്നലെ വിച്ഛേദിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് വന്‍പോലീസ് സന്നാഹത്തിലാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചത്. പാചകവാതവ വിതരണവും ടെലിഫോണ്‍ ബന്ധവും ഇന്ന് മുതല്‍ നിര്‍ത്തലാക്കും.