അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആംനസ്റ്റി ഇന്റർനാഷണലിന്റെ തുർക്കി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന രണ്ട് മുൻ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ തീവ്രവാദക്കുറ്റം ഇസ്താംബൂൾ കോടതി ശരിവച്ചു. മുൻ ആംനസ്റ്റി തുർക്കി ഡയറക്ടർ ഇഡിൽ എസറിനെ ‘ഒരു തീവ്രവാദ സംഘടനയെ സഹായിച്ചു’ എന്ന് ആരോപിച്ചാണ് കോടതി ഒരു വർഷം പതിമൂന്ന് മാസം തടവിന് ശിക്ഷിച്ചിരിക്കുന്നത്.

മുൻ ആംനസ്റ്റി ഇന്റർനാഷണൽ ടർക്കി ചെയർ ടാനർ കിലിക്കിനെ ‘തീവ്രവാദ സംഘടനയിൽ അംഗത്വം ഉണ്ടെന്ന്’ ആരോപിച്ച് ആറ് വർഷവും മൂന്ന് മാസവും തടവുശിക്ഷ വിധിച്ചതായും ആംനസ്റ്റി തുർക്കി അറിയിച്ചു. ജർമ്മൻ പൗരനായ പീറ്റർ സ്റ്റീഡ്‌നർ, സ്വീഡിഷ്കാരനായ അലി ഗരവി എന്നിവരടക്കം മറ്റ് ഏഴ് മനുഷ്യാവകാശ പ്രവര്‍ത്തകരെ കോടതി വെറുതെ വിടുകയും ചെയ്തു.

‘ഇത് പ്രകോപനമാണ്. അസംബന്ധ ആരോപണങ്ങളാണ് മുന്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഒരു തെളിവുപോലും ചൂണ്ടിക്കാട്ടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് ഒരു തീവ്രവാദ സംഘടനയിൽ അംഗമായി എന്നു പറഞ്ഞ് ടാനർ കിലിക് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരേയും കുറ്റവിമുക്തരാക്കുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല’ – ആംനസ്റ്റിയുടെ ആൻഡ്രൂ ഗാർഡ്നർ ട്വീറ്റ് ചെയ്തു.

സമൂഹത്തിൽ അരാജകത്വം” സൃഷ്ടിക്കാൻ ശ്രമിച്ചതായി ആംനസ്റ്റി പ്രവർത്തകർക്കെതിരെ ആരോപണം ഉയർന്നിരുന്നു. 2013-ല്‍ തുർക്കിയെ പിടിച്ചുകുലുക്കിയ സർക്കാർ വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയും ഇതേ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരുന്നത്. ഇപ്പോൾ ആംനസ്റ്റിയുടെ ഓണററി ചെയർ ആയി സേവനമനുഷ്ഠിക്കുന്ന കിലിക് 14 മാസത്തെ ജയിൽവാസത്തിന് ശേഷം 2018 ഓഗസ്റ്റിൽ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.

തുർക്കി നിരോധിച്ച യുഎസ് ആസ്ഥാനമായുള്ള മുസ്‌ലിം പ്രസംഗകൻ ഫെത്തുല്ല ഗെലന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനവുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. 2016-ൽ പ്രസിഡന്റ് റെസെപ് ത്വയ്യിപ് എർദോഗാനെ അട്ടിമറിക്കാൻ ശ്രമം നടത്തിയത് ഗെലനാണെന്നാണ് തുര്‍ക്കിയുടെ ആരോപണം. അട്ടിമറി പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കുന്നതിന് ഉപയോഗിച്ചതായി അധികൃതർ കരുതുന്ന എൻക്രിപ്റ്റ് ചെയ്ത ‘ബൈലോക്ക്’ എന്ന ആപ്ലിക്കേഷൻ കിലിക് ഉപയോഗിച്ചതായി അധികൃതർ അവകാശപ്പെടുന്നു.