കൊച്ചി: ഫോര്‍ട്ട്‌ കൊച്ചി പട്ടാളത്തെ ഹോംസ്‌റ്റേയില്‍ നടന്ന രണ്ടാമത്തെ പീഡനത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ കീഴടങ്ങി. ഫോര്‍ട്ടുകൊച്ചി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുടെ മകനും മറ്റൊരു മറ്റൊരു 16 കാരനുമാണ് ഇന്നലെ രാത്രി വൈകി അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കു മുന്‍പാകെ കീഴടങ്ങിയത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ നേരത്തെ ആറു പേര്‍ പോലീസിന്റെ പിടിയിലായിരുന്നു. കൊച്ചി നസ്രത്ത് കനാല്‍ റോഡില്‍ ക്ലിപ്റ്റന്‍ ഡിക്കോത്ത (18), ഹോം സ്‌റ്റേ ജീവനക്കാരന്‍ ക്രിസ്റ്റി, അല്‍ത്താഫ്, അപ്പു (20), ഇജാസ്, സജു എന്നിവരാണ് നേരത്തെ പിടിയിലായത്. രണ്ടു സംഭവങ്ങളിലുമായി ഇതോടെ പിടിയിലാകുന്നവരുടെ എണ്ണം എട്ടായി. ഇതില്‍ അല്‍ത്താഫ് രണ്ടു സംഭവങ്ങളിലും ഉള്‍പ്പെട്ടയാളാണ്.
തണ്ണീര്‍ മുക്കം സ്വദേശിനിയായ പെണ്‍കുട്ടിയെ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിലെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് മറ്റൊരു യുവതിയെ കൂടി പീഡനത്തിനു ഇരയാക്കിയതായി മനസ്സിലാക്കിയിത്. ഇതു പിന്‍തുടര്‍ന്നുള്ള അന്വേഷണങ്ങളാണ് സിവില്‍ പോലീസ് ഓഫീസറുടെ മകന്‍ അടക്കമുള്ളവരിലേക്ക് എത്തിയത്. തുടര്‍ന്നാണ് ഇവര്‍ കീഴടങ്ങുന്നതിനു വഴിയൊരുങ്ങിയത്.

കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയായ അല്‍ത്താഫ് തന്റെ കാമുകിയായ യുവതിയെ ഹോം സ്‌റ്റേയില്‍ എത്തിക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്നു അല്‍ത്താഫിന്റെ അറിവോടെ രണ്ടു പേര്‍ മുറിയിലേക്കു വരുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളാണ് കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിലെ പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്. അല്‍ത്താഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തത്. കോളജ് വിദ്യാര്‍ഥിനിയായ പളളുരുത്തി സ്വദേശിനിയെയാണ് ഈ പീഡനത്തിനു ഇരയായത്. പെണ്‍കുട്ടി കാമുകിയാണെന്നാണ് അല്‍ത്താഫ് പോലീസിനോട് പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടിയുടെ ഫോണ്‍ ഓഫായിരുന്നു. രാത്രിയോടെ കുട്ടിയെ കണ്ടെത്തിയ പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം, പരാതി എഴുതി വാങ്ങുകയായിരുന്നു. ഞായറാഴ്ച ഫോര്‍ട്ട്‌കൊച്ചി പോലീസ് പള്ളുരുത്തി സ്വദേശിനിയെ കണ്ട് മൊഴി രേഖപ്പെടുത്തി. എന്നാല്‍ കെട്ടിയിട്ടു പീഡനത്തിനു ഇരയായ തണ്ണീര്‍മുക്കം സ്വദേശിനിയെ കണ്ടെത്തി മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ല.

രണ്ടു സംഭവങ്ങളും ഉണ്ടായത് പട്ടാളത്തെ ഗുഡ് ഷെപ്പേര്‍ഡ് ഹോം സ്‌റ്റേയിലാണ്. കോളജ് വിദ്യാര്‍ഥിനിയുമായി ഹോംസ്‌റ്റേയുടെ മുറിയില്‍ എത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സമയത്ത് മറ്റു രണ്ട് പേര്‍കൂടി ബാത്ത് റൂമില്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. ബാത്ത് റൂമില്‍ നിന്ന് ഇറങ്ങി വന്ന് ഇവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷമായിരുന്നു പീഡനം. ഇതെല്ലാം അല്‍ത്താഫ് മൊബൈലില്‍ പകര്‍ത്തിയതായി പോലീസ് പറഞ്ഞു. വിദ്യാര്‍ഥിയുടെ മൊഴിയനുസരിച്ച് അല്‍ത്താഫിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. സംഭവം നടന്ന ഹോംസ്‌റ്റേ പോലീസ് അടച്ചു പൂട്ടിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കീഴടങ്ങിയ പ്രായപൂര്‍ത്തിയാകാത്തവരുടെ പേരിലുള്ള തുടര്‍ നടപടികള്‍ ഇന്നു കൈക്കൊള്ളും.