കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന നാലു മലയാളികള്‍ കേരളത്തിനു പുറത്തു മരിച്ചു. യു.എസില്‍ രണ്ടു പേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്(43) ന്യൂയോര്‍ക്കിലാണ് മരിച്ചത്. ന്യൂജഴ്സിയില്‍ മരിച്ച കുഞ്ഞമ്മ സാമുവല്‍ (85) ആണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യു.എസില്‍ മരിച്ച രണ്ടാമത്തെ മലയാളി. എറണാകുളം രാമമംഗലം സ്വദേശിയാണ്.

സാക്കിനാക്കയില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി അശോകനാ(60)ണ് മുംബൈയില്‍ മരിച്ചത്.  ചൊവ്വാഴ്ചയാണ് ഇയാള്‍ പനി ബാധിച്ച് വീട്ടില്‍വച്ച് മരിച്ചത്. ഒരാഴ്ച മുമ്പേ  പനി ബാധിച്ച ഇദ്ദേഹം ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ പനി മൂര്‍ച്ഛിച്ചാണ് മരിക്കുന്നത്.

മരണശേഷം ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം ഘാട്കൂപ്പറിലെ രാജ്യവാസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ താമസിക്കുന്ന ചേരിപ്രദേശമാണ് സാക്കിനാക്കി.

കൊറോണ വൈറസ് ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചതായി തൃശൂരിലെ ബന്ധുക്കള്‍ അറിയിച്ചു. തൃശൂര്‍ കൈപ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പില്‍ പരീദാ(67)ണ് മരിച്ചത്. മറ്റു പല രോഗങ്ങള്‍ക്കുമായി ദുബായ് റാശിദ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇയാളുടെ കുടുംബവും ദുബായില്‍ നീരീക്ഷണത്തിലാണ്.