ഇസ്ലാമാബാദ്: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ഭീകരാക്രമമവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ നാലുപേര്‍ അറസ്റ്റില്‍. സിയാല്‍കോട്ട്, ബഹാവല്‍പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ജയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രങ്ങളാണ് ഈ പ്രദേശങ്ങള്‍. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്‍ നടപടി എടുത്തത്. ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ കൊല്ലപ്പെട്ട ആറ് ഭീകരരുടെ ഡിഎന്‍എ സാംപിളുകളും ഇന്ത്യ അയച്ചു കൊടുത്തിട്ടുണ്ട്.
ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇത് സ്ഥാപിക്കുന്ന തെളിവുകളും ഇന്ത്യ പാകിസ്ഥാന് നല്‍കി. അതിനു പിന്നാലെ ഇന്ത്യയെ പരിഹസിച്ചു കൊണ്ട് ജയ്‌ഷെ മുഹമ്മദിന്റെ വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു. ആക്രമണത്തേക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്ഥാന്‍ സംയുക്ത അന്വേഷണ സംഘത്തേയും പ്രഖ്യാപിച്ചു. ഐഎസ്‌ഐ, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, തീവ്രവാദ വിരുദ്ധ വിഭാഗം എന്നിവയുള്‍പ്പെടുന്നതാണ് അന്വേഷണ സംഘം.

പ്രധാനമന്ത്രി നവാസ് ഷെരീഫ്, സര്‍താജ് അസീസ്, ഇസഹാക്ക് ധര്‍, നാസില്‍ ജാന്‍ജുവ, ചൗധരി നിസാര്‍ അലി ഖാന്‍, വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ നപടികള്‍ പ്രഖ്യാപിച്ചത്. ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിശോധിക്കാനും ഇവര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. നടപടികളുണ്ടായില്ലെങ്കില്‍ സമാധാന ശ്രമങ്ങളുമായി മുന്നോട്ടു പോകാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.