അഞ്ചുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭർത്താവും ചേർന്നു കഴുത്തറുത്തു കൊന്നു. കേരള–തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കോംബൈയിലാണു നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ അഞ്ചുവയസ്സുകാരന്റെ അമ്മ ഗീത (25), രണ്ടാനച്ഛൻ ഉദയകുമാർ (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭർത്താവ് കാർത്തിക് (25) എന്നിവരാണ് അറസ്റ്റിലായത്.

കോംബൈ മധുരവീരൻ സ്ട്രീറ്റിൽ മുരുകനെയാണു ഗീത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലെ ആൺകുട്ടിയെ ആണു കൊലപ്പെടുത്തിയത്. 2 വർഷം മുൻപ് ഈ ബന്ധം ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തു. ഗീത രണ്ടാം വിവാഹത്തിനു ശേഷം തന്റെ മാതാപിതാക്കൾ താമസിക്കുന്നതിനു സമീപം തന്നെയാണു താമസിച്ചിരുന്നത്. ആദ്യബന്ധത്തിലെ ആൺകുട്ടി ഗീതയുടെ മാതാപിതാക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്. ഈ കുട്ടി ഇടയ്ക്കിടെ ഗീതയുടെ അടുത്ത് എത്തുമായിരുന്നു. ഇതിന്റെ പേരിൽ രണ്ടാം ഭർത്താവായ ഉദയകുമാർ ഗീതയുമായി വഴക്കിടുന്നതു പതിവായി.

ഇതേസമയം ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭർത്താവ് കാർത്തിക്കും ഇവരുടെ വീട്ടിലെ പതിവുസന്ദർശകരായിരുന്നു. വീട്ടിലെ വഴക്കിനിടെ ഗീതയും കാർത്തിക്കും തമ്മിലും ഭുവനേശ്വരിയും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. ഇതോടെ ആദ്യബന്ധത്തിലെ കുട്ടി തങ്ങളുടെ അവിഹിതബന്ധത്തിനു തടസ്സമാകുമെന്നു കണ്ട ഇവർ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നു പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി 9നു കോംബൈ മൃഗാശുപത്രിക്കു സമീപത്തെ ചുടുകാട്ടിൽ കൊണ്ടുവന്നു കൊലപ്പെടുത്തിയ ശേഷം കുട്ടിയെ കാണാനില്ലെന്നു പൊലീസിൽ പരാതി നൽകി. രാത്രി 8 മുതൽ കുട്ടിയെ കാണാനില്ല എന്ന പരാതി ലഭിച്ച പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരു കുട്ടിയുടെ മൃതദേഹം ചുടുകാട്ടിൽ കിടക്കുന്ന വാർത്ത പ്രചരിച്ചു. പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാർത്തിക് കുട്ടിയെ കൂട്ടിക്കൊണ്ടു നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. രാത്രി കാർത്തിക്കിന്റെ ഓട്ടോറിക്ഷ തിരികെ പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. തുടർന്നു കാർത്തിക്കിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.

കൊലപാതകത്തിനു പദ്ധതി തയാറാക്കിയ ശേഷം കാർത്തിക് തന്റെ ഓട്ടോറിക്ഷയിൽ ഉദയകുമാർ, ഗീത, ഭുവനേശ്വരി എന്നിവരെ ചുടുകാട്ടിൽ ഇറക്കിവിട്ട ശേഷം നടന്നു വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ചുടുകാട്ടിൽ എത്തിച്ച കുട്ടിയെ കല്ലു കൊണ്ടു തലയ്ക്കടിച്ചു ബോധം കെടുത്തി. പിന്നീടു തറയിലടിച്ചു. മരണം ഉറപ്പാക്കാൻ കഴുത്തറുത്തു. ചുടുകാട്ടിൽ 3 പേർ ചേർന്നു തന്റെ കുട്ടിയെ കൊല ചെയ്യുമ്പോൾ ഇവിടേക്ക് ആരും വരുന്നില്ല എന്ന് ഉറപ്പാക്കാൻ ഗീത കാവൽ നിൽക്കുകയായിരുന്നു