കിൽഡെയർ∙ അയര്‍ലണ്ടിലെ കൗണ്ടി കിൽഡെയറിലെ കാര്‍മലൈറ്റ് ആശ്രമത്തിന്റെ ആശ്രമാധിപനായിരുന്ന  റവ. ഫാ. മാനുവേൽ കരിപ്പോട്ട് തന്നെ മര്ദ്ദിച്ചവശനാക്കി, ബോധം കെടുത്തിയ ഐറിഷ് യുവാക്കളോട് നിരുപാധികം ക്ഷമിച്ചതിനെ വാനോളം പുകഴ്ത്തി ജഡ്ജി മൈക്കിള്‍ ഓഷെ. ഇന്ത്യയില്‍ നിന്നുള്ള ഈ വൈദികന്‍റെ നടപടി തികച്ചും പ്രശംസനീയവും മാതൃകാപരവുമാണെന്ന് അയര്‍ലൻഡിലെ കില്‍ഡയർ സര്‍ക്ക്യൂട്ട് കോർട്ട് ജഡ്ജി എടുത്തുപറഞ്ഞു.

നിന്‍റെ ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക, മേലങ്കി എടുക്കുന്നവനെ കുപ്പായം കൂടി എടുക്കുന്നതിൽ നിന്നു തടയരുത് എന്ന ബൈബിൾ വാക്യം ജീവിതത്തിൽ പ്രാവര്‍ത്തികമാക്കികൊണ്ട് മലയാളികള്‍ക്കെല്ലാം അഭിമാനമായി മാറിയിരിക്കുകയാണ് റവ.ഫാ.മാനുവല്‍ കരിപ്പോട്ട്.

2017 ഏപ്രിലില്‍ 40 കുപ്പി ബിയറും കഞ്ചാവും ഉപയോഗിച്ച ശേഷം ഇടിച്ചും തൊഴിച്ചും അച്ചനെ ബോധം കെടുത്തിയ ജയിംസ്  മിഗ്വേൽ (21) അലന്‍ ഗിറക്തി (20) എന്നിവരെ ഗാര്‍ഡ് അറസ്റ്റ് ചെയ്യുകയും കോടതി നടപടികള്‍ക്കു ശേഷം ജയിലില്‍ അയക്കുകയും ചെയ്തു. ഈ കേസ് തുടര്‍ വിചാരണയ്ക്കായി ഈയിടെ കോടതിയില്‍ വന്നപ്പോള്‍ താന്‍ ഈ രണ്ടു യുവാക്കളേോടും നിരുപാധികം ക്ഷമിച്ചതിനാല്‍ ഇവരെ വെറുതെ വിടണമെന്ന് ജഡ്ജിയോട് അച്ചൻ  അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ച ജഡ്ജി മൈക്കിള്‍  ഓഷേ കേസ് റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തു.

ആക്രമണത്തിനു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അച്ചന് ആശുപത്രിയിലും വീട്ടിലുമായി മാസങ്ങളോളം കഴിയേണ്ടി വന്നിരുന്നു. കണ്ണിനു സാരമായ പരുക്ക്,ദേഹത്തിന് ചതവ്, ചുണ്ടിന് മുറിവ്, ശരീരം മുഴുവന്‍ നീര് ഈ അവസ്ഥയിലാണ് അച്ചന്‍ നാളുകള്‍ കഴിച്ചത്.

ആ സമയം മുഖം മുഴുവന്‍ നീരുവച്ച് കണ്ണ്തുറക്കാന്‍ മേലാത്ത അവസ്ഥയിലായിരുന്നു.  അച്ചന്‍ തമാശരൂപേണേ  പറഞ്ഞിരുന്നത് ‘‘എന്‍റെ മുഖം മാത്രമല്ലേ നിങ്ങള്‍ക്ക കാണാന്‍ പറ്റു, ശരീരം മുഴുവന്‍ ഇതുപോലെ നീരാണ്’’. വളരെ കുറച്ച് കാലങ്ങള്‍ കൊണ്ടു കില്‍ഡെയറിലെയും മറ്റു പല സ്ഥലങ്ങളിലേയും ജനങ്ങളുടെ സ്നേഹത്തിന് പാത്രമായി തീര്‍ന്ന റവ. ഫാ. മാനുവലിനെ കാണാനും പ്രാർഥിക്കാനും അയര്‍ലൻഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം ജനങ്ങള്‍ കിൽഡെയറിലേക്ക് വരാറുണ്ട്.

2016ല്‍ കേരളത്തില്‍ നിന്നെത്തിയ അദ്ദേഹം, 2018 ഓഗസ്റ്റ് അവസാനത്തോടെ അയര്‍ലൻഡിലെ തന്‍റെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരത്തെ, നെയ്യാറ്റിങ്കര ഡിയോസിന്റെ കാട്ടാക്കടയിലെ, മംഗലത്തുള്ള ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്‍ ഡയര്‍ക്ടറായിട്ടാണ് അദ്ദേഹം നാട്ടിലേക്ക് പോകുന്നത്. കഴിഞ്ഞ  ജൂലൈ 15നു കില്‍ഡെയറിലെ  ദേവാലയത്തില്‍ ഐറിഷ് ജനങ്ങള്‍ അച്ചനു യാത്രയയപ്പ് നൽകി. കിൽഡെയറിലെ ജനങ്ങളുടെ പിന്തുണ കേസിലെ ഒരുവലിയ ഘടകമായിരുന്നെന്ന് ജഡ്ജി ഓര്‍മ്മിപ്പിക്കുകയും വൈദികന്‍റെ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ നിലപാടാണ് ഈ കേസിന്‍റെ വഴിത്തിരിവായി മാറിയതെന്നും രണ്ടരവര്‍ഷം വീതമുള്ള ശിക്ഷ റദ്ദാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ഡിറ്റക്റ്റീവ് ഗാര്‍ഡ ഷേമസ് ഡേയല്‍ പറഞ്ഞത് റവ. ഫാ.മാനുവേൽ  കാരിപ്പോട്ടിനു കില്‍ഡയർ സര്‍ക്ക്യൂട്ട്  കോടതിയില്‍ തന്‍റെതായ ഒരു ഹർജിയും സമര്‍പ്പിക്കുവാന്‍ താൽപര്യമില്ലെന്നും പ്രതികളോട് നിരുപാധികം ക്ഷമിച്ചെന്നും,  കോടതി വിധിക്കു ശേഷം അപഹരിക്കപ്പെട്ട മൊബൈൽ  തിരിച്ചു കിട്ടിയപ്പോൾ, ഫോൺ കവർന്നെടുത്തുവെന്ന് പറഞ്ഞ വ്യക്തിക്ക് (ജയിംസ് മഗ്വേലിന് ) തന്നെ അത് കൊടുക്കുന്നുവെന്നും. കോംപൻേസഷനായി ലഭിച്ച വലിയ തുകയും അദ്ദേഹം കൈപ്പറ്റിയില്ലെന്നും തനിക്ക് കിൽഡെയറിലെയും മറ്റു പ്രദേശങ്ങളിലേയും ജനങ്ങളില്‍ നിന്നു ലഭിച്ച സഹായത്തിനും സഹകരണത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഷേമസ് അറിയിച്ചു.

പ്രതികളുടെ വക്കീലിന്‍ പ്രകാരം ഇവരുടെ ബാല്യകാലം വളരെ കയ്പ്പ് നിറഞ്ഞതായിരുന്നെന്നും, പ്രതികളില്‍ ഒരാള്‍ക്ക് മൂന്നു കുട്ടികളുണ്ടെന്നും തങ്ങള്‍ ചെയ്ത തെറ്റില്‍ ലജ്ജിക്കുന്നതായും റവ. ഫാ.മാനുവേൽ കാരിപ്പോട്ടിനോട് ക്ഷമ ചോദിക്കുന്നതായും അറിയിച്ചു.  അയര്‍ലൻഡിലെ ടിവി, റേഡിയോ, പത്രമാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.