ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഫാ. മാര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹമിപ്പോള്‍ എഡിന്‍ബര്‍ഗ്ഗില്‍ പോലീസിന്റെ നിയന്ത്രണത്തിലുള്ള മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ കാരണത്തേക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുകയാണ്. ഒരു സാധാരണ ആധ്യാത്മിക സ്വഭാവമുള്ള വൈദീകനപ്പുറം പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെടേണ്ട സ്വഭാവങ്ങള്‍ ഫാ. മാര്‍ട്ടിന് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശീകര്‍ പറയുന്നു. അല്പം ഉള്‍പ്രദേശങ്ങളില്‍ വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകുന്ന പ്രകൃതം ഫാ. മാര്‍ട്ടിനുണ്ട്. കൂടാതെ വിശ്വാസികള്‍ കുറഞ്ഞു കൊണ്ടിരുന്ന എഡിന്‍ബ്രോ രൂപതയിലെ ക്രിസ്റ്റോര്‍ഫിന്‍ ഇടവകയില്‍ ഫാ. മാര്‍ട്ടിന്‍ എത്തിയ കാലം മുതല്‍ പാശ്ചാത്യ വിശ്വാസികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവ് സംഭവിച്ചിട്ടുണ്ട്. ഇത് രണ്ടുമാണ് ഫാ. മാര്‍ട്ടിന്‍ സ്‌കോട്‌ലന്റില്‍ അല്പമെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള സംഗതികള്‍.

ബ്രിട്ടണില്‍ സമീപകാലങ്ങളില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ഫാ. മാര്‍ട്ടിന്റെ മരണത്തിന് കാരണമായോ എന്നും പരിശോധിക്കുന്നു. നിനച്ചിരിക്കാതെ ആരുടെയോ കൈകളില്‍ പെട്ടതാണന്ന് സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടുമുള്‍പ്പെടെ വില പിടിപ്പുള്ള എല്ലാം സുരക്ഷിതമാണെന്നുള്ളത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിതെളിക്കുന്നു.

നിയമപരമായ നടപടിക്രമങ്ങള്‍ സ്‌കോട്‌ലാന്റ് പൊലീസ് ആരംഭിച്ചു കഴിഞ്ഞു. അസ്വാഭാവികമരണമെന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചത്. ആദ്യം ഫാ. മാര്‍ട്ടിന്‍ എവിടെ ഉണ്ടെന്ന് കണ്ടു പിടിക്കുക എന്ന ലക്ഷ്യമായിരുന്നു. അത് കഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അന്വേഷണം കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നറിയുന്നു. എഡിന്‍ബര്‍ഗ്ഗ് അതിരൂപതയിലെ വൈദീക സമൂഹവും CMl സഭയുടെ പ്രതിനിധിയായി ലണ്ടനില്‍ നിന്നെത്തിയ ഫാ.കെവിനും ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളിയൊടൊപ്പം ഉന്നത പൊലീസധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പളിയsക്കമുള്ളവര്‍ ഫാ. മാര്‍ട്ടിന്റെ മൃതശരീരം നേരില്‍ കണ്ടിരുന്നു. പ്രത്യക്ഷത്തില്‍ കാണാവുന്ന പരിക്കുകള്‍ ഒന്നും തന്നെ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫാ. മാര്‍ട്ടിന്റെ മരണത്തെ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും മരണകാരണം എത്രയും വേഗത്തില്‍ വെളിച്ചത്ത് കൊണ്ടുവരുമെന്നും ഉന്നത പൊലീസധികാരികള്‍ അറിയിച്ചു.

കൂടാതെ സ്‌കോട്‌ലാന്റിലുള്ള മലയാളി സമൂഹവും മറ്റ് അസ്സോസ്സിയേഷനുകളും എഡിന്‍ബര്‍ഗ് അതിരൂപതാ അധികൃതരുമായി സംസാരിച്ച് സഹായ വാഗ്ദാനങ്ങള്‍ ചെയ്തിട്ടുണ്ട്.