തലശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കേസില്‍ വൈദികന് കടുത്ത ശിക്ഷ നല്‍കി നീതിപീഠം. കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാ.റോബിന്‍ വടക്കുംഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നുു ലക്ഷം രൂപ പിഴയും തലശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍ വിനോദ് വിധിച്ചു. ബലാത്സംഗം, തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഐ.പി.സി 376(2(എഫ്) പോക്‌സോ 3,5 വകുപ്പ് എന്നിവ പ്രകാരമാണ് ശിക്ഷ.  മൂന്നു വകുപ്പുകള്‍ പ്രകാരവും 20 വര്‍ഷങ്ങള്‍ വീതം ഉള്ള ശിക്ഷ അനുസരിച്ച് 60 വര്‍ഷം തടവുശിക്ഷ ആണ് വിധിച്ചത്. എന്നാല്‍ ഇവയെല്ലാം കൂടി ചേര്‍ത്ത് 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും എന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.

പ്രതി മൂന്നു ലക്ഷം രൂപ പിഴയായി നല്‍കണം. ആ തുകയുടെ പകുതി ഇരയ്ക്ക് സംരക്ഷണത്തിന് നല്‍കണം. കുഞ്ഞിന്റെ സംരക്ഷണ ചുമതല ലീഗല്‍ സര്‍വീസ് സൊസൈറ്റി ഏറ്റെടുക്കണം. കൂറുമാറിയ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടി പീഡനത്തിന്റെ കാലമത്രയും അനുഭവിച്ച മാനസിക പീഡനം കണക്കിലെടുത്താണ് കൂറുമാറിയിട്ടും കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി. കേസിലെ മുഖ്യസാക്ഷി കൂടിയായ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അടക്കം മൊഴി മാറ്റുകയും പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായി എന്ന് പ്രതിഭാഗം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ പ്രതിക്ക് കോടതി നല്‍കി. പോക്‌സോ നിയമം നിലവില്‍ വന്ന ശേഷം ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ പ്രഖ്യാപിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയാണ് ഫാ.റോബിന് വിധിച്ചിരിക്കുന്നത്.

തെളിവുകൾ എല്ലാം നശിപ്പിച്ചിട്ടും, പ്രധാന പ്രതിയെ രക്ഷിക്കാനായി ഇര ഉൾപ്പെടെ കൂറ് മാറുകയും ചെയ്‌തിട്ടും ഇത്തരമൊരു വിധി നേടാനായതിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വക്കേറ്റ്സ് മാധ്യമങ്ങളോട് പറഞ്ഞു. ചില വിഭാഗങ്ങളുടെ അടിമത്തത്തിൽ നിന്നുള്ള പീഡനങ്ങൾക്കെതിരെയുള്ള ചരിത്രപ്രധാനമായ വിധിയെന്നാണ് വിധിക്കുശേഷം അവർ പ്രതികരിച്ചത്. അതേസമയം തലശ്ശേരി രൂപത കോടതിവിധിയെ സ്വാഗതം ചെയ്‌തു.