റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ നിർദ്ധിഷ്‌ഠ മിഷനായ സ്റ്റീവനേജിൽ പെന്തകോസ്ത് തിരുന്നാളിനോടനുബന്ധിച്ചു വിദ്യാരംഭം നടത്തി. പ്രീസ്റ്റ് ഇൻ ചാർജ്ജും, സീറോ മലബാർ സഭയുടെ ലണ്ടൻ റീജണൽ ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയാണ് വിശുദ്ധബലി അർപ്പണത്തിനു ശേഷം കുരുന്നുകളെ എഴുത്തിനിരുത്തിയത്.

ജ്ഞാനത്തിന്റെയും അറിവിന്റെയും ഉറവിടമായ പരിശുദ്ധാത്മാവിന്റെ ശ്ലീഹന്മാരിലേയ്ക്കുള്ള കടന്നുവരവിനെയും, അപ്പോൾ ക്രിസ്തു ശിഷ്യർക്ക് ലഭിച്ച ബഹുഭാഷാ വരവും, കത്തോലിക്കാ സഭയുടെ ആരംഭവും തിരുസ്സഭ ധ്യാനിക്കുന്ന പന്തക്കുസ്താ തിരുന്നാളിനോടനുബന്ധിച്ചുള്ള ദിനങ്ങളിലാണ് കത്തോലിക്കാ ദേവാലയങ്ങളിൽ വിദ്യാരംഭം കുറിക്കൽ കർമ്മം നടത്തുന്നത്.

അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകളെ ആദ്യാക്ഷരം കുറിച്ച് കൈപിടിച്ച് പ്രവേശിപ്പിക്കുന്നതിന്റെ ആരംഭ ആഹ്ളാദവും, അപരിചിത്വത്തിന്റെ ആശങ്കകളും കുട്ടികളുടെ മുഖ ഭാവങ്ങളിൽ നിഴലിച്ചപ്പോൾ കണ്ടു നിന്നവരിൽ ചിരിപടർത്തി.

കുട്ടികളെ മാതാപിതാക്കൾ വൈദികരുടെ അടുത്തു കൊണ്ട് വരുകയും, പേര് പറഞ്ഞു ശിഷ്യരായി സമർപ്പിക്കുകയും തുടർന്ന് വൈദികൻ, ഗുരു -ശിഷ്യ സ്നേഹബന്ധത്തിന്റെ പ്രകടനമായി മടിയിൽ പിടിച്ചിരുത്തി വിജ്ഞാനത്തിന്റെയും, വിവേകത്തിന്റെയും, ബുദ്ധിയുടെയും വരദാനമായ പരിശുദ്ധാല്മ അഭിഷേകത്തിനായി പ്രാർത്ഥിച്ച ശേഷം, പാത്രത്തിൽ നിരത്തിയിരിക്കുന്ന ഉണക്ക കുത്തരിയിൽ കുരിശു വരച്ചുകൊണ്ടു അക്ഷര ലോകത്തേയ്ക്ക് പ്രവേശിപ്പിക്കുന്ന കുട്ടികൾക്ക്, തുടർന്ന് ദൈവത്തിനു സ്തുതി എന്ന് പറയിപ്പിച്ച് ആദ്യാക്ഷരങ്ങളായ ഇംഗ്ലീഷിലെ ‘എ’ മലയാളത്തിൽ ‘അ’ യും കുറിച്ച് ഗുരുവിന് സ്തുതിയും ചൊല്ലിപ്പിച്ചാണ് വിദ്യാരംഭം കുറിക്കൽ ചടങ് നടത്തിയത്.

പള്ളിയിലെ നേർച്ചകാണിക്കയിൽ തുട്ട് നിക്ഷേപിച്ചു പ്രാർത്ഥിച്ചും, നന്ദിയും, വിശ്വാസവും പ്രഖ്യാപിച്ചുമാണ് കുട്ടികൾ ഭവനങ്ങളിലേക്ക്‌ തിരിച്ചത്.