ബിനോയി പൊന്നാട്ട്

മുവാറ്റുപുഴ: സ്‌കോട്ട്‌ലന്‍ഡില്‍ എഡിന്‍ബറയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഫാ. മാര്‍ട്ടിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരും വിദേശ കാര്യ മന്ത്രാലയവും അടിയന്തിരമായി ഇടപെടണമെന്ന് മുന്‍ എം പി യും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപെട്ടു. ഇ ആവശ്യമുന്നയിച്ചു് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. വൈദികന്റെ ആകസ്മിക മരണത്തില്‍ ബന്ധുക്കള്‍ക്കും സഭയ്ക്കും കടുത്ത വേദനയും സംശയവും ഉണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മരണകാരണം കണ്ടെത്താന്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണം. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപെട്ടു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30ന് എഡിന്‍ബറയിലെ ഈസ്റ്റ് ലോഥിയാന്‍ പ്രവിശ്യയില്‍ ഡണ്‍ബാര്‍ ബീച്ചിനു സമീപത്തു നിന്നാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ തോമസ് സേവ്യറിന്റെയും പരേതയായ മറിയാമ്മയുടെയും മകനായ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ, ഒരു വര്‍ഷം മുന്‍പാണ് എഡിന്‍ബറ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായി സ്‌കോട്‌ലന്‍ഡിലേക്കു പോയത്.