കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ബിഷപിനെ പാലാ സബ് ജയിലിലേക്കു മാറ്റും. അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റോടെ അപ്രസക്തമായെന്ന് ഹൈക്കോടതി അറിയിച്ചു.

പൊലീസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് ബിഷപ്പ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനല്‍ നടപടി ചടങ്ങള്‍ പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തതു ശരിയായില്ല. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ബിഷപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

ബിഷപിനെനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പൊതുതാല്‍പര്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു.

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള അപേക്ഷയെ ബിഷപ് എതിർത്താൽ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണു പൊലീസിന്റെ ആലോചന

ഞായറാഴ്ച ബിഷപ്പിനെ കുറവിലങ്ങാട്ടെ നാടുകുന്നു മഠത്തിലെത്തിച്ചു തെളിവെടുത്തു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. ഫാ. ജയിംസ് ഏർത്തയിലിനെതിരെയാണു കേസുള്ളത്. അന്വേഷണം പുരോഗമിക്കുമ്പോൾ ബിഷപ് ഉൾപ്പെടെ കൂടുതൽ പേരെ പ്രതി ചേർത്തേക്കാം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റർ അമലയ്ക്കെതിരെയും നടപടിയുണ്ടാകും. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ ഉദ്യോഗസ്ഥൻ കെ.സുഭാഷിനു നിർദേശം നൽകി.