‘ഫ്രഞ്ച് ഓസ്കാർ’ എന്ന് അറിയപ്പെടുന്ന സിസാർ പുരസ്കാര ചടങ്ങിനിടെ പ്രശസ്ത സംവിധായകൻ റോമൻ പോളാൻസ്കിക്കെതിരെ പ്രതിഷേധം. 13 വയസുകാരനെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പോളാൻസ്കിക്ക് പുരസ്കാരം നൽകുന്നതിന് എതിരെ ആയിരുന്നു പ്രതിഷേധം. പുരസ്കാര പ്രഖ്യാപന വേദിക്ക് പുറത്ത് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയപ്പോള്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സദസ്സിൽനിന്നും വലിയ രീതിയിലുള്ള കോലാഹലങ്ങള്‍ ഉണ്ടായി. അവാര്‍ഡ് ലഭിച്ച രണ്ട് അഭിനേതാക്കൾ പ്രതിഷേധ സുചകമായി വേദിവിടുകയും ചെയ്തു.

മികച്ച സംവിധായകനുള്ള പുരസ്കാരമായിരുന്നു ഫ്രാങ്കോ-പോളിഷ് ചലച്ചിത്ര സംവിധായകൻ റോമൻ പോളാൻസ്കിക്ക് നല്‍കിയത്. അദ്ദേഹത്തിന്‍റെ ‘J’Accuse/An Officer and a Spy’ എന്ന ചിത്രം 12 അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ‘ആള്‍കൂട്ട കൊല’-ക്ക് സാധ്യതയുള്ളതിനാല്‍ താൻ സിസാർ‌‌‌‌ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പോളാൻസ്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

1977-ല്‍ യു.എസില്‍ വെച്ച് നടന്ന സംഭവത്തിലാണ് റോമൻ പോളാൻസ്കിക്ക് എതിരായ പ്രധാന കേസിന് കാരണം. കേസിൽ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് രാജ്യംവിട്ട അദ്ദേഹത്തിനെതിരെ ഇപ്പോഴും കേസ് നിലനില്‍ക്കുന്നുണ്ട്. പൊളാൻ‌സ്കിക്കെതിരെ ബലാത്സംഗ ആരോപണമുയർത്തി അടുത്തിടെ മറ്റൊരു സ്ത്രീയും രംഗത്തെത്തിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം.

അതേസമയം, വിവാദ സംവിധായകനെ ആദരിക്കുന്നതിനെതിരെ നൂറിലധികം ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.വേദിക്ക് പുറത്ത് തടിച്ചു കൂടിയവര്‍ പോളാൻസ്കിക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങളുമായി തിരഞ്ഞപ്പോഴാണ് പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നത്. അതേസമയം, പോളാൻസ്കിയുടെ സിനിമയ്ക്ക് ലഭിച്ച മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ‘തികഞ്ഞ പുരുഷപക്ഷത്ത് നിന്ന് കഥപറഞ്ഞ ചിത്രത്തിനല്ല, പോളാൻസ്കിക്കാണ് ജൂറി അവാര്‍ഡ് നല്‍കിയതെന്ന്’ എഴുത്തുകാരനും കോളമിസ്റ്റുമായ കരോലിൻ ഫൊറെസ്റ്റ് പറഞ്ഞു. വിവാദമായ സംവിധായകന് സിസാർ നൽകുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഫ്രാൻസിന്റെ സാംസ്കാരിക മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.