അജിത്‌ പാലിയത്ത്

യുകെ മലയാളികള്‍ക്കിടയില്‍ അപ്പിച്ചായന്‍ എന്നറിയപ്പെട്ടിരുന്ന ഷെഫീല്‍ഡിലെ അബ്രഹാം വരാമണ്ണില്‍ ജോര്‍ജ്ജിന് ഇന്നലെ യുകെ മലയാളികള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. താന്‍ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തിയ നാടിനെയും തന്നെ നെഞ്ചോട് ചേര്‍ത്തു സ്‌നേഹിച്ച സുഹൃത്തുക്കളെയും സാക്ഷിയാക്കി ഷെഫീല്‍ഡിനോട് അപ്പിച്ചായന്‍ വിടചൊല്ലിയപ്പോള്‍ സാക്ഷിയാകാനെത്തിയവരെല്ലാം കണ്ണീര്‍ പൊഴിച്ചു. ഇന്നലെ ഷെഫീല്‍ഡില്‍ നടന്ന പൊതുദര്‍ശത്തിന് യുകെയുടെനാനാഭാഗത്ത് നിന്നും നിരവധി ആളുകള്‍ ആണ് പരേതന്റെ ഭൗതീക ദേഹം കാണുവാന്‍ ഒഴുകിയെത്തിയത്.

മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം എപ്പിസ്‌കോപ്പ, റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലോക്‌സീനോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ വൈദീകരും ബന്ധുമിത്രാദികളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. ജെഫിന്‍ ജേക്കബിന്റെ അപ്പിച്ചായനെക്കുറിച്ചുള്ള ലഘു വിവരണം തുടങ്ങി മാഞ്ചസ്റ്റര്‍ താബോര്‍ മാര്‍ത്തോമാ പള്ളി വികാരി റവ. അജി ജോണ്‍, സെക്രട്ടറി അജി ജോര്‍ജ്ജ്, ലിവര്‍പ്പൂള്‍ കാര്‍മ്മല്‍ മാര്‍ത്തോമാ പള്ളി വികാരി റവ. കെ എ ജേക്കബ്, ബ്രിസ്റ്റോള്‍ മാര്‍ത്തോമ്മ പള്ളിയില്‍ നിന്ന് നൈനാന്‍ പണിക്കര്‍, കാര്‍മ്മല്‍ മാര്‍ത്തോമ്മ പള്ളിയിലെ വികാരി ജേക്കബ് മാത്യു, യൂക്കെ-യൂറോപ്പ്-ആഫ്രിക്ക രൂപതാ സെക്രട്ടറി റവ. ഹാപ്പി ജേക്കബ്, ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ വര്‍ഗീസ് ഡാനിയേല്‍, അപ്പിച്ചായന്റെ നീണ്ടകാല സുഹൃത്ത് അജിത്ത് പാലിയത്ത്, യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ്‌ ജോണ്‍, പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, മാര്‍ത്തോമ ചര്‍ച്ച് യൂകെ യൂറോപ്പ് സോണ്‍ പ്രതിനിധി റെജി മാത്യു, ഓള്‍ സെന്റ് മാര്‍ത്തോമ ചര്‍ച്ച് പീറ്റര്‍ബൊറോ പ്രതിനിധി ബിജോ കുരുവിള കുര്യന്‍ , സെന്റ് പീറ്റര്‍ ചര്‍ച്ച് ഈസ്റ്റാം പ്രതിനിധി കുര്യന്‍ ജോണ്‍ എന്നിവര്‍ അനുശോചനം നടത്തി സംസാരിച്ചു. അബ്രഹാം ജോര്‍ജ്ജിന്‍റെ മകന്‍ ഡോക്ടര്‍ സുജിത്ത് അബ്രഹാം പിതാവിനെ കുറിച്ചുള്ള തന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. താബോര്‍ മാര്‍ത്തോമ ചര്‍ച്ച് മാഞ്ചസ്റ്റര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ സഹായിച്ചു.

ഷെഫീല്‍ഡ് മലയാളി അസ്സോസ്സിയേഷനിലെ അംഗങ്ങള്‍ പൊതുദര്‍ശനത്തിന്റെ കാര്യങ്ങള്‍ക്ക് സഹായമേകി തങ്ങളുടെ പ്രിയ അപ്പിച്ചായന് നല്ലൊരു യാത്രയയപ്പ് നല്കി. അപ്പിച്ചായന്‍ കൂടുതല്‍ സജീവമായിരുന്ന യുക്മയിലെ തുടക്കം മുതലുള്ള പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ തങ്ങളുടെ പ്രിയ അച്ചായനെ കാണുവാന്‍ എത്തിയിരുന്നു. ആര്‍ക്കും അനുകരണീയമായ മഹത്തരമായ ഒരു ജീവിതം സമ്മാനിച്ച് തന്റേതായ സ്‌നേഹത്തിന്റെ അടയാളം അവശേഷിപ്പിച്ച് അപ്പിച്ചായന്‍ കടന്നുപോകുമ്പോള്‍ യൂകെ മലയാളി പ്രവാസ ചരിത്രത്തിന്റെ താളുകളില്‍ ഈ പേര് കനകലിപികളാല്‍ കൊത്തിവെക്കപ്പെടുകയാണ്.

കുവൈറ്റ് പ്രവാസജീവിതത്തിന് ശേഷം രണ്ടായിരത്തിരണ്ടിന്റെ തുടക്കത്തില്‍ യുകെയിലെത്തിയ രണ്ടാം കുടിയേറ്റകാലത്തെ മലയാളികളില്‍ പ്രധാനിയായിരുന്നു അപ്പിച്ചായന്‍. അന്ന് തുടങ്ങി ഷെഫീല്‍ഡില്‍ താമസ്സമാക്കിയ അപ്പിച്ചായന്‍ ഏഴ് വര്‍ഷം മുന്‍പാണ് പ്രോസ്‌ട്രേറ്റ് ക്യാന്‍സറിന്റെ പിടിയിലായത്. അസുഖം കണ്ടെത്തിയശേഷം ഡോക്ടര്‍മാര്‍ പറഞ്ഞ കാലാവധിക്കു ശേഷവും തന്റെ ഇച്ഛാശക്തിയും മനോബലവും കൊണ്ട് വര്‍ഷങ്ങളോളം രോഗത്തെ തോല്‍പ്പിച്ചുകൊണ്ടു കൊണ്ടുനടക്കുകയായിരുന്നു. തന്റെ അസുഖത്തെ ഗൗനിക്കാതെ സാമൂഹിക സാംസ്‌കാരിക ആത്മീയ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. ഷെഫീല്‍ഡ് വെസ്റ്റേണ്‍ പാര്‍ക്ക് ഹോസ്പിറ്റലിലെ ചികില്‍സയിലായിരുന്നു. എന്നാല്‍ രണ്ടാഴ്ചമുന്‍പ് തളര്‍ച്ച കൂടുകയും ഹോസ്പിറ്റലില്‍ വീണ്ടും അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. രോഗം ശാന്തമാകുമ്പോള്‍ കുടുംബവുമായി ഒരവധിക്കാലം ചെലവഴിക്കാന്‍ നോക്കിയിരിക്കെയാണ് ഈ കഴിഞ്ഞ 17 ഞായറാഴ്ച മരണം പെട്ടന്ന് അച്ചായനെ വിളിച്ചത്.

മരണ സമയത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നു. കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആര്‍ക്കും അഭിമാനമുണ്ടാക്കുന്ന നേതൃത്വപാടവത്തോടെ, യൂകെയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കാന്‍, അവരുടെ സാമൂഹികവും സംസ്‌കാരികവുമായ വളര്‍ച്ചക്ക് യുകെ യില്‍ പലയിടങ്ങളിലും ചര്‍ച്ചകളിലൂടെയും ആശയങ്ങളിലൂടെയും നേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു. അപ്പിച്ചായന്‍ കടന്നുപോകുമ്പോള്‍ ശേഷിപ്പിച്ച് പോകുന്നത് യുകെയിലെ സുഹൃത്തുക്കള്‍ക്കിടയില്‍ നികത്താനാവാത്ത ശൂന്യതയാണ്.

അപ്പിച്ചായന്റെ ഭൗതീക ദേഹം 27 ബുധനാഴ്ച വെളുപ്പിന് 3.20 ന് തിരുവനന്തപുരത്ത് എത്തുകയും തുടര്‍ന്നു ആശുപത്രിയില്‍വെച്ചശേഷം 28 വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് പരേതന്റെ വീട്ടില്‍ കൊണ്ടുവരുന്നതുമാണ്. ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ആരംഭിച്ചു 3 മണിക്ക്‌ കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കരിക്കുന്നതായിരിക്കും.