പേരന്റിംഗ് അഡൈ്വസില്‍ അച്ഛന്‍മാരെ പൂര്‍ണ്ണമായും അവഗണിച്ച് എന്‍എച്ച്എസ്. എന്‍എച്ച്എസ് പുറത്തിറക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പിതാക്കന്‍മാരെ ബര്‍ത്തിംഗ് പാര്‍ട്ണര്‍മാര്‍ എന്നു മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതിനെതിരെ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന തിങ്ക്ടാങ്ക് രംഗത്തെത്തി. സ്ത്രീകളുടെ ഗര്‍ഭകാലത്ത് തങ്ങളെ ഒരു സ്‌പെയര്‍ പാര്‍ട്ട് മാത്രമായാണ് എന്‍എച്ച്എസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണക്കാക്കുന്നതെന്ന് പത്തില്‍ ഏഴ് അച്ഛന്‍മാരും കണക്കാക്കുന്നുവെന്ന് തിങ്ക്ടാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പിതാവിന്റെയോ പിതാവിനൊപ്പം കരുതാവുന്ന ഒരു വ്യക്തിത്വത്തിന്റെയോ അസാന്നിധ്യം കുട്ടികളിലും കൗമാരക്കാരിലും ക്രിമിനല്‍, സാമൂഹ്യവിരുദ്ധ സ്വഭാവം സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഈ ആരോപണം എന്‍എച്ച്എസ് നിഷേധിച്ചു. തങ്ങളുടെ വ്യത്യസ്ത സൈറ്റുകളിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍എച്ച്എസ് ഇക്കാര്യം വിശദീകരിക്കുന്നത്. അതേസമയം യുവര്‍ പ്രെഗ്നന്‍സി ആന്‍ഡ് ബേബി ഗൈഡ് എന്ന തലക്കെട്ടില്‍ ഒരു സൈറ്റില്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഫാദര്‍ എന്ന പദം ഉപയോഗിച്ചിരിക്കുന്നതെന്ന് സിഎസ്‌ജെ ചൂണ്ടിക്കാണിക്കുന്നു. ബര്‍ത്തിംഗ് പാര്‍ട്ണര്‍ എന്ന പദവും ക്ലോസ് ഫ്രണ്ട്, പാര്‍ട്ണര്‍, റിലേറ്റീവ് എന്നീ പദങ്ങളും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ബര്‍ത്തിംഗ് പാര്‍ട്ണര്‍ എന്ന പദം മാത്രം 14 തവണ ഉപയോഗിച്ചിട്ടുണ്ടെന്നും സിഎസ്‌ജെ ആരോപിക്കുന്നു.

എന്‍എച്ച്എസ് ക്ലിനിക്കുകളില്‍ ഫാദര്‍ എന്ന പദത്തിന് അയിത്തം കല്‍പ്പിക്കുന്നതായി നുഫീല്‍ഡ് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടില്‍ ദി ഫാദര്‍ഹുഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുട്ടികള്‍ ജനിക്കുന്ന സമയത്ത് 95 ശതമാനം മാതാപിതാക്കളും ദമ്പതികളായി ജീവിക്കുകയായിരിക്കും. കുട്ടിയുടെ ജനനം ഒരുമിച്ച് രജിസ്റ്റര്‍ ചെയ്യുന്നവരും 95 ശതമാനം വരും. ആയിരത്തില്‍ ഒരു ജനനം മാത്രമാണ് രണ്ട് സ്ത്രീകള്‍ പങ്കാളികളായ ബന്ധങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുള്ളുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.