മഹാത്മ ഗാന്ധിയുടെ സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരുമായി ചേര്‍ന്നുള്ള നാടകമെന്ന് മുൻ കേന്ദ്ര മന്ത്രിയും കർണാടകയിലെ ബിജെപി എംപിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെ. ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് ഇന്ത്യയില്‍ മഹാത്മ എന്ന വിശേഷണം കിട്ടുന്നത് എന്ന് അനന്ത്കുമാര്‍ ഹെഗ്‌ഡെ ചോദിച്ചു. സ്വാതന്ത്ര്യസമരം മുഴുവന്‍ ബ്രിട്ടീഷുകാരുടെ പിന്തുണയോടെയാണ് നടത്തിയത് – ഉത്തരകന്നഡയില്‍ നിന്നുള്ള ലോക്‌സഭ എംപിയായ ഹെഗ്‌ഡെ പറഞ്ഞു. ഈ നേതാക്കള്‍ക്കൊന്നും ഒരിക്കല്‍ പോലും പൊലീസിന്റെ തല്ല് കിട്ടിയിട്ടില്ല. ഇവരുടെ സമരപ്രകടനങ്ങള്‍ക്ക് ബ്രിട്ടീഷുകാരുടെ അനുമതിയുണ്ടായിരുന്നു. ഇവരുടെ സ്വാതന്ത്ര്യസമരം വലിയൊരു നാടകമായിരുന്നു. അതൊരു യഥാര്‍ത്ഥ പോരാട്ടമായിരുന്നില്ല. അതൊരു അഡ്ജസ്റ്റ്‌മെന്റായിരുന്നു – ഹെഗ്‌ഡെ പറഞ്ഞിരുന്നു.

മഹാത്മ ഗാന്ധിയുടെ നിരാഹാര സമരങ്ങളും സത്യാഗ്രഹങ്ങളുമെല്ലാം നാടകമായിരുന്നു എന്ന് ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെ പിന്തുണക്കുന്നവര്‍ പറയുന്നത് ഈ നിരാഹാര സത്യാഗ്രഹങ്ങള്‍ കൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നാണ്. അത് സത്യമല്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത് സത്യാഗ്രഹം മൂലമല്ല. ഇച്ഛാഭംഗം കൊണ്ടാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത്. ചരിത്രം വായിച്ചിട്ട് എന്റെ ചോര തിളക്കുന്നു. ഇത്തരക്കാരൊക്കെയാണ് നമ്മുടെ രാജ്യത്ത് മഹാത്മാക്കളാകുന്നത് – ഹെഗ്‌ഡെ പറഞ്ഞു.