കുപ്രസിദ്ധ ഗുണ്ടയും വാടക കൊലയാളിയുമായ മുന്ന ബജ്‌റംഗിയെ വെടിവെച്ച് കൊന്നു. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ജയിലിനുള്ളില്‍ വെച്ച് വെടിവെച്ച് കൊന്നത്. മറ്റൊരു ജയില്‍പുള്ളിയാണ് പുലര്‍ച്ചെ 6.30 ഓടെ മുന്നയെ വെടിവെച്ച് കൊന്നത്.ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലാണ് മുന്നയെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരുന്നത്.

മുന്നയെ കൊല്ലാന്‍ ആരൊക്കെയോ പദ്ധതി തയാറാക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ തന്നെ പറഞ്ഞിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ മുന്ന കൊല്ലപ്പെട്ടിരിക്കുന്നത്.

പ്രേം പ്രകാശ് എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഒക്ടോബര്‍ 2009 ലാണ് മുന്നയെ അറസ്റ്റ് ചെയ്തത്. ബിസിനസുകാരനെ ഭീഷണിപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനായിരുന്നു അറസ്റ്റ്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളിലായിരുന്നു ഇയാള്‍ വിചാരണ നേരിട്ടു കൊണ്ടിരുന്നത്.