ലണ്ടന്‍: ശ്വാസകോശത്തിലും മനുഷ്യ രക്തത്തിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ‘സൂപ്പര്‍ ഫംഗസുകള്‍’ യു.കെയിലെ ഗാര്‍ഡനുകളില്‍ നിറയുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കര്‍ഷകരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള അപകടകരമായ ഫംഗസ് വായുവിലെത്താന്‍ കാരണമെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മരുന്നുകളെ അതീജിവിക്കാന്‍ ഫംഗസുകള്‍ക്ക് കഴിവുണ്ടെന്നതാണ് അപകടകരമായ പ്രശ്‌നം. മരുന്നെടുത്താലും ഈ ഫംഗസുകള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. കര്‍ഷകര്‍ സാധാരണയായി ഉപയോഗിക്കാറുള്ള ഫംഗല്‍ സ്‌പ്രേകളുമായി ഇവ ഇണങ്ങി ചേര്‍ന്നതാണ് മരുന്നുകള്‍ കൃത്യമായി ഫലം ചെയ്യാത്തതിന്റെ കാരണം. അസ്പീര്‍ഗില്ലിസിസ് അവസ്ഥയ്ക്ക് ഈ ഫംഗസുകള്‍ കാരണമാകുമെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ട്യൂബര്‍ക്യൂലോസിസ്, പള്‍മണറി രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും അസ്പീര്‍ഗില്ലിസിസ് എന്ന രോഗാവസ്ഥയ്ക്ക് കാരണം. ശരീരത്തെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരുകൂട്ടം രോഗങ്ങള്‍ അസ്പീര്‍ഗില്ലിസിസ് മൂലം ഉണ്ടായേക്കാം. കര്‍ഷകര്‍ തോട്ടത്തില്‍ കീടങ്ങളെ തുരത്തുന്നതിനായി ഉപയോഗിക്കുന്ന കീടനാശിനികളും സൂപ്പര്‍ ഫംഗസുകള്‍ വായുവിലേക്ക് പടരാന്‍ കരണമായിട്ടുണ്ട്. ബുദ്ധിമുട്ടിയേറിയതാണെങ്കിലും ഫംഗസ് ബാധയേല്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാണ്. രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞ വ്യക്തികള്‍ക്ക് മാത്രമാണ് അസ്പീര്‍ഗില്ലിസിസ് അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ സാധ്യതയുള്ളത്.

ആരോഗ്യമേഖല ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗാര്‍ഡനിലും മറ്റും സമയം ചെലവഴിക്കുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. 51കാരിയായ സാന്ദ്ര ഹിക്‌സിന് ഫംഗസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് താനെന്നും എന്തുചെയ്യണമെന്നും വ്യക്തമായിട്ടില്ലെന്നും ഹിക്‌സ് പറയുന്നു.