ചൈനയില്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചു. തെക്കുകിഴക്കന്‍ ചൈനയിലാണ് അപകടം നടന്നത്. അപകടത്തില്‍ 19 പേര്‍ മരിച്ചതായും 172 പേര്‍ക്ക് പരിക്കേറ്റതായുമാണ് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് 4.45നാണ് അപകടം ഉണ്ടായത്. ഷെന്‍ജിയാങ് പ്രവിശ്യയിലെ ഷാങ്ഹായില്‍ ഷെന്യാങ്ജ ഹൈകൂ എക്‌സ്പ്രസ് പാതയിലാണ് അപകടം നടന്നത്. അതേസമയം ടാങ്കര്‍ മറിഞ്ഞ് ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിച്ചത് കാരണം സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്കും തീപ്പിടിച്ചു.

നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ പരിക്കേറ്റ 189 പേരെ ആറ് ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി വെന്‍ലിങ് നഗര ഭരണകൂടം അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.