ഇന്ത്യ– വിൻഡീസ് രണ്ടാം ട്വൻടി20 മത്സരത്തിനിടെ മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗവാസ്ക്കറും സഞ്ജയ് മഞ്ജരേക്കറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച ഇന്ത്യ–വിൻഡീസ് മത്സരത്തിനു തൊട്ടുമുൻപായിരുന്നു അപകടം. മത്സരത്തിനു മുൻപ് കമന്ററി ബോക്സിലേയ്ക്ക് കടക്കുന്നതിനു തൊട്ടുമുൻപ് ഗ്ലാസ് വാതിൽ തകർന്നു വീഴുകയായിരുന്നു. ലക്നൗ സ്റ്റേഡിയത്തിലെ കമന്ററി ബോക്സിലെ ഒരു ഗ്ലാസ് വാതിലിലൂടെ ഇരുവരും കടന്നു പോയതിനു തൊട്ടുപിന്നാലെ ഗ്ലാസ് വാതിൽ തകരുകയായിരുന്നു.ഭാഗ്യം കൊണ്ട് മാത്രമാണ് ഇരുവരും രക്ഷപ്പെട്ടത്. ഗ്ലാസ് വാതിൽ കാർഡ്സ് പാക്കറ്റ് പോലെ തകർന്നു വീഴുകയായിരുന്നുവെന്നായിരുന്നു മഞ്ജരേക്കരുടെ പ്രതികരണം.

മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസിന് 20 ഓവറിൽ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തകർച്ചയോടെ തുടങ്ങിയ വിൻഡീസിന് പത്ത് ഓവറിൽ 68 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. 23 റൺസെടുത്ത ഡ്വെയ്ൻ ബ്രാവോയാണ് വിന്‍ഡീസിന്റെ ടോപ് സ്കോറർ. ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ഖലീൽ അഹമ്മദും കുൽദീപ് ജാദവും ജസ്പ്രീത് ബൂംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.