സ്വവര്‍ഗാനുരാഗികളായ മൂന്നുയുവാക്കള്‍ തമ്മിലുള്ള പ്രണയത്തെത്തുടര്‍ന്ന് കൊലപാതകം. ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ യുവാക്കള്‍ തമ്മില്‍ പ്രണയത്തില്‍ ആവുകയായിരുന്നു. ഇതില്‍ ഒരാളെ ഒഴിവാക്കാനായിരുന്നു മുംബൈയില്‍, അതിലൊരാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ഇരുപത്തിയഞ്ച് വയസുള്ള എന്‍ജിനിയര്‍ പാര്‍ത്ഥ് റാവലിനെ തലയ്ക്ക് ഗുരുതരപരുക്കുകളോടെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യം ബാദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാര്‍ത്ഥിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ലീലാവതി ആശുപത്രിയിേലക്ക് മാറ്റി. എന്നാല്‍ പരുക്ക് വകവയ്ക്കാതെ ഇയാള്‍ മതിയായ ചികില്‍സ പോലും തേടാതെ ആശുപത്രി വിടുകയായിരുന്നു. വൈകുന്നേരത്തോടെ തലയിലേറ്റ പരുക്ക് പാര്‍ത്ഥിന്റെ ജീവനെടുക്കുകയായിരുന്നു.

മുഹമ്മദ് ആസിഫ് എന്ന യുവാവിനെ പാര്‍ത്ഥ് റാവലും, ധവാലും ഒരേ പോലെ പ്രണയിച്ചിരുന്നു. ഇതിനിടെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് മുഹമ്മദ് ആസിഫ്, ധവാലുമായി പിരിഞ്ഞു. ഞായറാഴ്ച്ച ഹില്‍ റോഡിലുള്ള മുഹമ്മദ് ആസിഫിന്റെ ഫ്‌ളാറ്റിലെത്തിയ ധവാല്‍ അവിടെ കിടപ്പുമുറിയില്‍ വെച്ച് പാര്‍ത്ഥിനെ കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ധവാല്‍ കയ്യില്‍ കിട്ടിയ മെഴുകുതിരി സ്റ്റാന്‍ഡ് ഉപയോഗിച്ച് പാര്‍ത്ഥിന്റെ തല അടിച്ചുപ്പൊട്ടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ആസിഫ് പൊലീസില്‍ പരാതി നല്‍കി. പാര്‍ത്ഥിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ധവാല്‍ തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചതായി ആസിഫ് പൊലീസിന് മൊഴി നല്‍കി.