ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ജനറൽ ഇലക്ഷനിൽ വിജയിക്കുകയാണെങ്കിൽ 2030ഓടെ രാജ്യത്തെ മുഴുവൻ വീടുകളിലും ബിസിനസ്‌ സ്ഥാപനങ്ങളിലും ഫ്രീ ഫുൾ ഫൈബർ ബ്രോഡ്ബാൻഡ് നൽകുമെന്ന വാഗ്ദാനവുമായി ലേബർ പാർട്ടി രംഗത്ത്. പദ്ധതിയുടെ ഭാഗമായി ബി ടി ദേശീയ വൽക്കരിക്കും എന്നും പദ്ധതിക്ക് ആവശ്യമായ ചെലവുകൾ ടെക് ഭീമൻ മാരിൽ നിന്നും ടാക്സിനത്തിൽ ലഭ്യമാക്കുമെന്നും പാർട്ടി പറഞ്ഞു. രാജ്യം മുഴുവൻ 20 ബില്യൻ പൗണ്ട് ചെലവിൽ മിഷനറി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി നടപ്പിലാക്കുമെന്ന് ഷാഡോ ചാൻസിലർ ജോൺ മക്‌ഡോന്നേൽ ഉറപ്പുനൽകി. എന്നാൽ കൊക്കിലൊതുങ്ങാത്തത് എന്നാണ് പദ്ധതിയെപ്പറ്റി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടത്.

നിലവിൽ ബ്രോഡ്ബാൻഡുകൾ തീരെ ലഭ്യമല്ലാത്ത ഇടങ്ങളിൽ ആദ്യം സൗകര്യം നൽകാൻ ശ്രമിക്കുമെന്ന് പാർട്ടി വാഗ്ദാനം നൽകുന്നു. പദ്ധതി വഴി ഷെയർ ഹോൾഡേഴ്സിന് ഉണ്ടാകാൻ സാധ്യതയുള്ള നഷ്ടം ഗവൺമെന്റ് ബോർഡുകൾ വഴി പരിഹരിക്കുമെന്നും, ബി ടി യിലെ തൊഴിലാളികൾക്ക് പെൻഷൻ കാര്യം പരിഗണിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ ഗ്രീൻ ട്രാൻസ്ഫോർമേഷൻ ഫണ്ടിൽനിന്ന് ആവശ്യമായ ഫണ്ട് വകയിരുത്തും എന്ന് മാക്ഡോന്നേല്സ് പറഞ്ഞു.

എന്നാൽ പദ്ധതിയുടെ ചിലവ്, പ്രവർത്തനം എന്നിവ കൃത്യമായി വിലയിരുത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ബ്രോഡ്ബാൻഡ് ദാതാക്കൾ ബ്രിട്ടീഷ് ബ്രോഡ്ബാൻഡിനോട്‌ സഹകരിക്കുന്നില്ല എങ്കിൽ അവയെ പൊതുസ്ഥാപനങ്ങൾ ആക്കാനും ആലോചനയുണ്ട്. യുകെയിലെ മില്യൻ കണക്കിന് വരുന്ന ബ്രോഡ്ബാൻഡ് ബില്ലുകൾക്ക് പദ്ധതി അന്ത്യംകുറിക്കും എന്ന് കരുതുന്നു.

ബി ടി ചീഫ് എക്സിക്യൂട്ടീവ് ആയ ഫിലിപ് ജെൻസൺ പറയുന്നത് പദ്ധതി വിചാരിക്കുന്ന അത്ര എളുപ്പമാവില്ല എന്നാണ്. പത്തുവർഷംകൊണ്ട് പദ്ധതിയുടെ ചെലവ് 83 ബില്യൻ പൗണ്ട് ആയി ഉയരുമെന്ന് ടോറി പാർട്ടി ആരോപിച്ചു. മാത്രമല്ല ഈ പദ്ധതി നികുതിദായകർക്ക് വലിയൊരു ബാധ്യത ആവാനും സാധ്യതയുണ്ട്. ആസ്ട്രേലിയയിൽ 6 മില്യൺ ഓളം പേർക്ക് സൗജന്യ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്നുണ്ട്. എന്നാൽ സർവീസ് ക്വാളിറ്റി പലയിടങ്ങളിൽ പലതാണ് എന്നതിനാൽ അതിനെ പൂർണമായി ആശ്രയിക്കാൻ കഴിയില്ല.