യുഎസിലെ ജോര്‍ജിയയില്‍, പൂന്തോട്ടത്തില്‍ നിന്നു രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ പിതാവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ മേരി ക്രോക്കര്‍ (14), എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണു പിതാവ് എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ പൂന്തോട്ടത്തില്‍ നിന്നു കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്.

കുറച്ചു ദിവസങ്ങളായി കുട്ടികളെ കാണാനില്ലെന്നുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് എല്‍വിന്റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ സൗത്ത് കാരലൈനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയെന്നാണ് എല്‍വിന്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതു കളവാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനെ തുടര്‍ന്നു പൊലീസ് നടത്തിയ തിരിച്ചിലിലാണു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മേരിയെ ഒക്ടോബറിലും എല്‍വിന്‍ ജൂനിയറെ 2016 നവംബറിലും കാണാതായതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച ഒരു പരാതിയും മാതാപിതാക്കള്‍ നല്‍കിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് എന്‍വിന്‍, ഭാര്യ കാന്‍ഡിസ് ക്രോക്കര്‍, കാന്‍ഡിസിന്റെ അമ്മ കിം റൈറ്റ് എന്നിവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. മരണം മറച്ചുവയ്ക്കുക, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.