രാജ്യം തിരഞ്ഞെടുപ്പു ചൂടിലാണ്. രാജ്യത്തെ ഇനി ആരു നയിക്കുമെന്ന ചോദ്യത്തിനൊപ്പം ഇന്ത്യന്‍ വസ്ത്ര വിപണിയിലും മാറ്റത്തിന്റെ കാറ്റു വീശുന്നു. തരംഗമായിരുന്ന മോദി ജാക്കറ്റുകളെ മറികടന്ന് പ്രിയങ്ക സാരികള്‍ വിപണിയില്‍ പ്രിയതാരമാകുകയാണ്. ഇന്ദിര ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച സാരിയാണ് ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ വില്‍പനയ്ക്ക് എത്തിയത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ഈ സാരികളുടെ വരവ്. ഇവിടെ കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നിലാണ് പ്രിയങ്ക സാരികളുടെ ചൂടന്‍ വില്‍പന. വില 700 രൂപ. ഇതിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു.
2014 ലെ തിരഞ്ഞെടുപ്പിലെ മോദി തരംഗം വസ്ത്ര വിപണിയിലും പ്രതിഫലിച്ചിരുന്നു. മോദി ജാക്കറ്റുകളായിരുന്നു അന്ന് വിപണിയിലെ താരം. നരേന്ദ്ര മോദി ധരിക്കുന്ന ഹാഫ് സ്ലീവ് കോട്ടാണ് മോദി ജാക്കറ്റുകള്‍ എന്ന പേരില്‍ പ്രശസ്തമായത്. എന്നാല്‍ ഇത്തവണ ഈ ജാക്കറ്റുകളുടെ വില്‍പന ഇടിഞ്ഞതായി വ്യാപാരികള്‍ പറയുന്നു. ദിവസവും 35 കോട്ടുകള്‍ വിറ്റിരുന്നിടത്ത് ആഴ്ചയില്‍ ഒന്ന് എന്ന നിലയിലേക്കു വില്‍പന താഴ്ന്നു. തിരഞ്ഞെടുപ്പു ചൂടു മുറുകുമ്പോള്‍ വില്‍പനയും ഉയരുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍. പ്രിയങ്ക സാരികള്‍ക്കു മുന്‍പ് വിപണിയിലെത്തിയ മോദി സാരികളും ചൗക്കിദാര്‍ ടീഷര്‍ട്ടുകളും തൊപ്പികളും ശ്രദ്ധ നേടിയിരുന്നു.