ഉള്‍ക്കടലില്‍ മാത്രം കണ്ടുവരുന്ന സണ്‍ഫിഷ് ഗണത്തില്‍പെട്ട മല്‍സ്യം ലോകത്തിന്റെ തന്നെ അമ്പരപ്പ് നേടി തെക്കന്‍ ഓസ്‌ട്രേലിയന്‍ തീരമായ മുറായ് നദീമുഖത്ത് കരയ്ക്കടിഞ്ഞിരിക്കുന്നു.

പാതി ശരീരം തിരണ്ടിയെ പോലെയും മറുപാതി സാധാരണ മല്‍സ്യങ്ങളെയും പോലെയാണ്. അത്തരത്തില്‍ കൂറ്റന്‍ മൂന്നു മല്‍സ്യങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.

ഏഴടിയോളം നീളം വരുന്ന മല്‍സ്യത്തിന് ആറടിയിലധികം വീതിയുണ്ട് .ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നായാണ് സണ്‍ഫിഷുകള്‍ അറിയപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ തീരത്തു നിന്ന് ലഭിച്ച ഏറ്റവും വലുപ്പമേറിയ സണ്‍ഫിഷാണ് മുറായ് നദീമുഖത്ത് നിന്നു ലഭിച്ചതെന്നാണു സൂചന.

മനുഷ്യര്‍ക്ക് ഒട്ടും അപകടം ഉണ്ടാക്കില്ല എന്നതും സണ്‍ഫിഷുകളുടെ പ്രത്യേകതയാണ്. എന്നാല്‍ ഇത്തരം അപൂര്‍വ മല്‍സ്യങ്ങള്‍ എങ്ങനെ കരയിലെക്കെത്തി എന്നത് അമ്പരപ്പിക്കുന്നതാണ്. ചത്ത് കരയ്ക്കടിഞ്ഞ മല്‍സ്യത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ഈ വിചിത്രരൂപത്തിലുള്ള മല്‍സ്യം വൈറലായിരിക്കുകയാണ്.

മത്സ്യത്തെ കൂടുതല്‍ പഠനങ്ങള്‍ക്കായി സൗത്ത് ഓസ്‌ട്രേലിയന്‍ മറൈന്‍ മ്യൂസിയത്തിലേക്കു മാറ്റിയിരിക്കുകയാണ്.