ലണ്ടന്‍: പതിനഞ്ചുകാരിയായ പെണ്‍കുട്ടി തന്റെ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം കാമുകനുമൊത്ത് വാംപയര്‍ സിനിമ കണ്ടു രസിച്ചു. കിം എഡ്വേര്‍ഡ്‌സ് എന്ന പെണ്‍കുട്ടിയും കാമുകന്‍ ലൂകാസ് മാര്‍ക്ഹാം എന്നിവരാണ് കൊലപാതകം നടത്തിയത്. കിമ്മിന്റെ അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോളാണ് ഇവര്‍ കൊല നടത്തിയത്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കുറ്റവാളികളില്‍ ഒരാളായാണ് കിം കണക്കാക്കപ്പെടുന്നത്. എലിസബത്ത് എഡ്വേര്‍ഡ്‌സ്, മകള്‍ കാറ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ഒരുമിച്ച് കുളിക്കുകയും വാംപയര്‍ സിനിമ കാണുകയും ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ബോണി ആന്‍ ക്ലൈഡ് എന്ന സിനിമയുടെ കഥയോടാണ് വിചാരണക്കിടയില്‍ ഇവരെ ഉപമിച്ചത്. 2016ല്‍ നോട്ടിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ഇവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്തതിനാലായിരുന്നു ഇപ്രകാരം ചെയ്തത്. ലണ്ടനിലെ അപ്പീല്‍ കോടതിയാണ് ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിടാനുള്ള വിലക്ക് നീക്കിയത്. 20 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് നോട്ടിംഗ്ഹാം കോടതി ഇവര്‍ക്ക് ആദ്യം നല്‍കിയത്. ഇത് പിന്നീട് പതിനേഴര വര്‍ഷമായി കുറച്ചു നല്‍കി.

കേസിന്റെ സാഹചര്യങ്ങളും കുറ്റകൃത്യത്തിന്റെ ഗൗരവവും പരിഗണിച്ച് പ്രതികള്‍ പ്രായപൂര്‍ത്തിയായവരല്ലെങ്കിലും നിയമമനുശാസിക്കുന്ന വിധത്തില്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാമെന്ന് മൂന്ന് ജഡ്ജിമാരടങ്ങുന്ന ബഞ്ച് വിധിക്കുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ രണ്ടുപേര്‍ക്ക് പത്ത് തവണ വീതം കുത്തേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ഇവര്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നും വ്യക്തമായിരുന്നു.