ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാകാനൊരുങ്ങുകയാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടി. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്തു വിട്ടു. പതിനൊന്നുകാരിയുടെ കുട്ടിയുടെ പിതാവും ഒരു പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനാണ്. ഇവരുടെ വിവരങ്ങള്‍ നിയമ തടസങ്ങളുള്ളതിനാല്‍ പുറത്തു വിട്ടിട്ടില്ല. റിപ്പോര്‍ട്ടുകളനുസരിച്ച് പെണ്‍കുട്ടി ഉടന്‍തന്നെ ഒരു കുഞ്ഞിന് ജന്‍മം നല്‍കും.
ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാവ് 2014ല്‍ കുഞ്ഞിന് ജന്‍മം നല്‍കിയ 12കാരിയാണ്. കുഞ്ഞിന്റെ പിതാവിന് 13 വയസ് മാത്രമായിരുന്നു പ്രായം. ഇവരുടെ കുഞ്ഞിനെ ഇപ്പോള്‍ 28കാരിയായ മുത്തശ്ശിയാണ് സംരക്ഷിക്കുന്നത്. മാതാപിതാക്കള്‍ ഇപ്പോളും സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കൗമാരക്കാര്‍ ഗര്‍ഭിണികളാകുന്നതിന്റെയും പ്രസവിക്കുന്നതിന്റെയും നിരക്ക് 70 വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളേക്കുറിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിച്ചതും ഗര്‍ഭച്ഛിദ്രത്തിനായുള്ള സൗകര്യങ്ങള്‍ ലഭ്യമായതുമാണ് ഈ നിരക്ക് കുറയാന്‍ കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 19 വയസില്‍ താഴെ പ്രായമുള്ള 25,977 പെണ്‍കുട്ടികള്‍ ഇംഗ്ലണ്ടിലും വെയില്‍സിലും അമ്മമാരായി. ഇത്രയും കുറഞ്ഞ നിരക്ക് 1946ല്‍ മാത്രമാണ് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കനുസരിച്ച് 24,816 കൗമാരക്കാരാണ് ്46ല്‍ അമ്മമാരായത്.