കുമ്പള: വാഹനം കിട്ടാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഏഴ് വയസുകാരി മരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ട മകളെയുമെടുത്ത് നടന്നാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുമ്പള കുണ്ടങ്കാരടുക്ക ഗവ. വെല്‍ഫെയര്‍ സ്‌കൂളിനടുത്ത് ടെന്റ് കെട്ടി താമസിക്കുന്ന കര്‍ണാടക സ്വദേശികളായ മാറപ്പജയലക്ഷ്മി ദമ്പതിമാരുടെ മകള്‍ സുപ്രീത (ഏഴ്) യാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കുട്ടിക്ക് ശ്വാസതടസ്സവുമായി ബന്ധപ്പെട്ട രോഗം നേരത്തേയുണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രി അസുഖം കൂടുതലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകാനായി മാറപ്പ റോഡിലിറങ്ങി. അതുവഴിവന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും കൈകാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല. തുടര്‍ന്ന് കുമ്പള സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

കുമ്പള പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളെജിലേക്കയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവികമരണത്തിന് കേസെടുത്തതായി കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പ്രേംസദന്‍ പറഞ്ഞു.