ലണ്ടനില്‍ നിന്നും വരുന്ന വഴി കൊച്ചിയില്‍ കാത്തുനിന്ന ബന്ധുക്കളെ കബളിപ്പിച്ച് കാമുകനൊപ്പം പോയ പാലാ സ്വദേശിനിയായ 19 കാരി പെണ്‍കുട്ടിയ്ക്ക് കാമുകന്‍ കൊടുത്തത് എട്ടിന്റെ പണി. ഫേസ്ബുക്ക് സുഹൃത്തിനൊപ്പം ആണ് പെണ്‍കുട്ടി വിമാനത്താവളത്തില്‍ നിന്നും കടന്നത്‌. സംഭവം ഇങ്ങനെ:

ലണ്ടനില്‍ നിന്ന് നാട്ടിലേക്ക് വന്ന പെണ്‍കുട്ടി നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. ആറു വര്‍ഷത്തിന് ശേഷമാണ് നാട്ടിലേക്ക് പെണ്‍കുട്ടി വരുന്നത്.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചത് പ്രകാരം നാട്ടിലുള്ളവരും കാത്തിരുന്നു.താന്‍ നാട്ടിലേക്ക് വരുന്നുവെന്ന് പെണ്‍കുട്ടി അച്ഛന്റെ അനുജനെ വിളിച്ച് അറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ലണ്ടനില്‍ തന്നെയാണ്.

എന്നാല്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ട സുഹൃത്ത് വിമാനത്താവളത്തില്‍ കാത്തുനിന്നതോടെ പെണ്‍കുട്ടി ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് ഇയാള്‍ക്കൊപ്പം കടന്നു. പെണ്‍കുട്ടിയെ വിമാനത്താവളത്തില്‍ കാണാതായതോടെ ബന്ധുക്കള്‍ ലണ്ടനിലുള്ള അച്ഛനേയും അമ്മയേയും വിളിച്ചു. എന്നാല്‍ കുട്ടി ഇതേ വിമാനത്തില്‍ തന്നെയാണ്  കയറിയതെന്നു അവര്‍ അറിയിച്ചതോടെ ബന്ധുക്കള്‍  നെടുമ്പാശേരി പോലീസില്‍  പരാതി നല്‍കി.പക്ഷെ  സുഹൃത്തിനൊപ്പം പോയ പെണ്‍കുട്ടി കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ ആശങ്കയേറി. ഒടുവില്‍ സൈബര്‍ സെല്‍ വിദഗ്ധര്‍ പെണ്‍കുട്ടി കൊച്ചിയിലുണ്ടെന്നറിയിച്ചു.

പക്ഷെ കുട്ടി സുഹൃത്തിനൊപ്പം ലുലുമാളിലെത്തിയ ശേഷമാണ് കഥയുടെ  ട്വിസ്റ്റ് .ഇയാള്‍ പെണ്‍കുട്ടിയേയും കബളിപ്പിച്ച് ഇവിടെ നിന്ന് മുങ്ങി.പോലീസ് ലുലുമാളില്‍ നടത്തിയ തിരിച്ചിലിനിടെയാണ് സുഹൃത്തിനെ അന്വേഷിച്ച് നടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിങിന് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. പരാതിയില്ലാത്തതിനാല്‍ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.