ലണ്ടന്‍: പാകിസ്ഥാന്‍ വംശജരായ രക്ഷിതാക്കള്‍ക്ക് യുകെയില്‍ ജനിച്ച ഓട്ടിസം ബാധിതയായ പെണ്‍കുഞ്ഞ് ഡീപോര്‍ട്ടേഷന്‍ ഭീതിയില്‍. മന്‍ഹ മജീദ് എന്ന നാലര വയസുകാരിയായ പെണ്‍കുഞ്ഞാണ് ദുരിതത്തിലായിരിക്കുന്നത്. സംസാരിക്കാനോ ഭാഷ മനസിലാക്കാനോ സ്വയം ഭക്ഷണം കഴിക്കാനോ പോലും അറിയാത്ത കുഞ്ഞ് ആക്രമണങ്ങള്‍ക്കും പ്രോസിക്യൂഷനു പോലും സാധ്യതയുള്ള രാജ്യത്തേക്ക് നാടുകടത്തപ്പെടാന്‍ പോകുന്നു എന്ന ആശങ്ക മാതാപിതാക്കള്‍ പങ്കുവെക്കുന്നു. പിതാവായ മജീദ് അക്തറിന്റെ ടാക്‌സ് വിവരങ്ങളില്‍ കണ്ടെത്തിയ പൊരുത്തൈക്കേടുകളാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്ന അവസ്ഥയില്‍ വരെയെത്തിച്ചതെന്നാണ് വിവരം.

2000-2011, 2012-2013 വര്‍ഷങ്ങളില്‍ മജീദ് അക്തറിന്റെ അക്കൗണ്ടന്റുകള്‍ വരുത്തിയ പിഴവുകളാണ് കാരണം. 2016ല്‍ ഇത് ഹോംഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 2007 മുതല്‍ യുകെയിലുള്ള അക്തര്‍ സ്ഥിരതാമസത്തിനായി അപേക്ഷ നല്‍കിയപ്പോളായിരുന്നു ഇത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ടാക്‌സ് ഫയലിലെ പൊരുത്തക്കേടുകളില്‍ അന്വേഷണം വേണ്ടെന്നും പിഴയീടാക്കേണ്ടെന്നുമായിരുന്നു എച്ച്എംആര്‍സി തീരുമാനിച്ചത്. പിഴവുകള്‍ മനപൂര്‍വം വരുത്തിയാലോ വിവരങ്ങള്‍ ഒളിപ്പിച്ചാലോ അശ്രദ്ധ വരുത്തിയതു മൂലമുള്ള പിഴവുകള്‍ക്കോ മാത്രമേ പിഴയീടാക്കാറുള്ളു. ഹോം ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചപ്പോള്‍ അക്തര്‍ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ നിയോഗിച്ചു. തന്റെ അക്കൗണ്ടുകള്‍ വരുത്തിയ പിഴയാണെന്ന് ഈ പരിശോധനയിലാണ് വ്യക്തമായത്.

ഇതിനിടയില്‍ ആദ്യ രേഖകള്‍ കാണാതായിരുന്നു. രണ്ടു വര്‍ഷമായി അക്തറിന് ഈ പ്രശ്‌നങ്ങള്‍ മൂലം ജോലി ചെയ്യാന്‍ കഴിയുന്നില്ല. ഏത് സമയത്തും നാടുകടത്താമെന്ന സ്ഥിതിയാണുള്ളത്. ദിനചര്യയിലെ ചെറിയ മാറ്റം പോലും മന്‍ഹക്ക് സഹിക്കാന്‍ കഴിയില്ല. അവള്‍ മണിക്കൂറുകളോളം കരഞ്ഞുകൊണ്ടിരിക്കും. ഉറക്കവും ഭക്ഷണവും ഉപേക്ഷിക്കും. ചിലപ്പോള്‍ വെറുതെ കണ്ണടച്ച് മണിക്കൂറുകളോളം ഇരിക്കും. ഇത്തരമൊരു അവസ്ഥയില്‍ പാകിസ്ഥാനിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാനേ കഴിയില്ലെന്ന് അക്തര്‍ പറയുന്നു. രണ്ടു വര്‍ഷമായി ലോക്കല്‍ അതോറിറ്റി, ഡോക്ടര്‍, സ്‌കൂള്‍ എന്നിവയുടെ സഹായത്തോടെയാണ് മന്‍ഹയുടെ ജീവിതം. അതില്‍ നിന്ന് വ്യത്യസ്തമായ സാഹടചര്യമാണ് പാകിസ്ഥാനിലേത്. ഒരു മനുഷ്യജീവിയായിപ്പോലും ഓട്ടിസം ബാധിതരെ അവിടെ കണക്കാക്കില്ലെന്ന് അക്തര്‍ പറയുന്നു. അവള്‍ ആക്രമിക്കപ്പെടുക പോലും ചെയ്‌തേക്കാമെന്നും ഈ പിതാവ് ഭയപ്പെടുന്നു.