ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്മരം ഒടിഞ്ഞ വഞ്ചിയില്‍ രണ്ടുദിവസമായി സമുദ്രത്തില്‍ തുടരുന്ന നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. അഭിലാഷ് സുരക്ഷിതനും ബോധവാനാണെന്നും സേന ട്വിറ്ററിൽ അറിയിച്ചു. അഭിലാഷിനൊപ്പം മല്‍സരിച്ച ഗ്രെഗറെ രക്ഷിക്കാന്‍ ഒസിരിസ് നീങ്ങുകയാണ്.

ഫ്രഞ്ച് കപ്പലായ ഒസിരിസ് അഭിലാഷിന്റെ വഞ്ചിയ്ക്കടുത്തെത്തിയിരുന്നു. കപ്പലിലെ ചെറുബോട്ടില്‍ ഡോക്ടര്‍മാരടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ അഭിലാഷ് ടോമിയുടെ അരികിലെത്തി. അഭിലാഷിന്റെ വഞ്ചിയുടെ സ്ഥാനം നിരീക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന വിമാനവും എത്തിയിട്ടുണ്ട്.

തുരിയ എന്നു പേരുള്ള പായ്‍വ‍ഞ്ചിയിലായിരുന്നു യാത്ര. നേരത്തേ അഭിലാഷ് ഒറ്റയ്‌ക്ക് ലോകം ചുറ്റിവന്ന മാദേയി എന്ന പായ്‍‍വഞ്ചിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുരിയയില്‍ ഭൂപടവും വടക്കുനോക്കിയന്ത്രവും മാത്രമാണ് ഉണ്ടായിരുന്നത്.

ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 1,900 നോട്ടിക്കൽ മൈൽ അകലെയുള്ള സ്ഥലത്തു വെച്ചായിരുന്നു അപകടം. മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയ തിരമാലയിലും പെട്ടാണ് അപകടമുണ്ടായത്.

നടുവിനു പരുക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവൻ ഛർച്ചെന്നും അഭിലാഷ് സന്ദേശമയച്ചു. കാൽവിരലുകൾ അനക്കാം. എന്നാൽ, ദേഹത്താകെ നീരുണ്ട്. പായ്‌വഞ്ചിയിലെ ആശയവിനിമയ ഉപകരണങ്ങളുടെ ചാർജ് കഴിയാറായെന്നും സന്ദേശത്തിൽ പറഞ്ഞു.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. എട്ടു മീറ്ററോളം ഉയരത്തിലുള്ള തിരമാലകളും ശക്തമായ കാറ്റുമാണു രക്ഷാദൗത്യം വൈകിപ്പിച്ചത്. അഭിലാഷിൻറെ കയ്യിലുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണിന് തകരാർ സംഭവിച്ചതിനാൽ രക്ഷാപ്രവർത്തകരുമായുള്ള ആശയവിനിമയം ഇടക്കു വെച്ചു നിലച്ചു.
ഇന്ത്യൻ നേവിക്കൊപ്പം ആസ്ട്രേലിയൻ നേവിയും ഫ്ര​ഞ്ച് നേവിയും രക്ഷാപ്രവർത്തനത്തിൽ കൈകോർത്തു. ആദ്യമെത്തിയത് ഫ്ര​​ഞ്ച് കപ്പലായ ഒസിരിസ് ആണ്.

ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി 30000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ താണ്ടാനുള്ള ഗോള്‍ഡന്‍ ഗ്ളോബ് പ്രയാണത്തിന് തുടക്കം കുറിച്ചത്.
അഭിലാഷിനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത

വാര്‍ത്ത സന്തോഷകരമെന്ന് പിതാവ് ടോമി പ്രതികരിച്ചു. അഭിലാഷിനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത. . ആരോഗ്യസ്ഥ്തി മെച്ചപ്പട്ടതാണെന്ന് അറിയുന്നത് ആശ്വാസകരമാണ്. അഭിലാഷിന്റെ അനുജ‍ന്‍ ഓസ്ട്രേലിയയിലുണ്ട്. താനും പോകുമെന്ന് ടോമി പറഞ്ഞു.

മൗറീഷ്യസില്‍ നിന്ന് മൂന്നുമണിക്കൂര്‍ ദൂരത്താണ് നാവികസേനയുടെ പി.എട്ട്.ഐ വിമാനം അഭിലാഷിന്റെ പായ്‍വഞ്ചി കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്നും സേന അറിയിച്ചു. മേഖലയില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റും, കൂറ്റന്‍ തിരമാലയുമാണ്. കാറ്റില്‍പ്പെട്ട് പായ്‍വഞ്ചി കടലില്‍ അനിയന്ത്രിതമായി ചുറ്റിക്കറങ്ങുകയാണെന്നും നാവികസേന അറിയിച്ചു.

പായ്മരം തകര്‍ന്ന് വീണ് നടുവിന് ഗുരുതരമായി പരുക്കേറ്റ അഭിലാഷ് ചലിക്കാനാകാത്ത സ്ഥിതിയിലാണ്. ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി 30000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ താണ്ടാനുള്ള ഗോള്‍ഡന്‍ ഗ്ളോബ് പ്രയാണത്തിന് തുടക്കം കുറിച്ചത്