മുംബൈ: വിവാദം സൃഷ്ടിട്ട ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രം താനല്ല സംവിധാനം ചെയ്തതെന്ന് രാംഗോപാല്‍ വര്‍മ. വനിതാ സംംഘടനകള്‍ ചിത്രത്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്തപ്പോളാണ് വര്‍മ ചിത്രത്തില്‍ തനിക്ക് പങ്കൊന്നുമില്ലെന്ന് കൈകഴുകിയത്. ചിത്രത്തില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് കാട്ടിയാണ് വനിതാ സംഘടനകള്‍ പരാതിയുമായെത്തിയത്.

ചിത്രം നിര്‍മിച്ചതിലോ സംവിധാനം ചെയ്തതിലോ തനിക്ക് പങ്കില്ല. പോളണ്ടിലും യുകെയിലുമാണ് ചിത്രം ഷൂട്ട് ചെയ്തത്. താന്‍ സ്‌കൈപ്പിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. പരാതിക്കാര്‍ സമര്‍പ്പിച്ച ചിത്രങ്ങള്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് എടുത്തതാണെന്നും വര്‍മ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ രാംഗോപാല്‍ വര്‍മയുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തിട്ടുണ്ട്. അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. അഭിഭാഷകരുടെ നിര്‍ദേശമനുസരിച്ചുള്ള മറുപടിയാണ് വര്‍മ നല്‍കുന്നതെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്ത ജിഎസ്ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രത്തില്‍ പോണ്‍ താരമായ മിയ മല്‍ഖോവയാണ് മുഖ്യവേഷത്തില്‍ എത്തുന്നത്.