പൂര്‍ണമായും കുട്ടനാടിന്റെ ഉള്ളറകളിലൂടെ ചലച്ചിത്രാസ്വാദകര്‍ നടത്തിയ ബോട്ട് യാത്രയാണ് ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രൂപീകൃതമായ ഗോഡ്‌സ് ഓണ്‍ സിനിമ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഇത്തരമൊരു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. കോട്ടയം കോടിമത ബോട്ട് ജെട്ടിയില്‍ നിന്ന് സാധാരണ ഓര്‍ഡിനറി ബോട്ടില്‍ 18 രൂപയ്ക്ക് ടിക്കറ്റും എടുത്ത് ആലപ്പുഴ വരെയായിരുന്നു ഇവരുടെ യാത്ര. ഈ യാത്രയില്‍ കേരളത്തിന്റെ പല ഭാഗത്തു നിന്നും ഫേസ് ബുക്ക്, വാട്ട്‌സ് അപ്പ് ഗ്രൂപ്പിലൂടെ കൂടിയ ചലച്ചിത്ര പ്രവര്‍ത്തകരാണ് ഒത്തുചേര്‍ന്നത്.

യാത്രയിലൂടനീളം അതുവരെ അപരിചിതരായിരുന്ന ഇവര്‍ക്കിടയില്‍ ചലച്ചിത്ര വിശേഷങ്ങളും നിരൂപണങ്ങളും സംവാദങ്ങളും നിറഞ്ഞു നിന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഈ ബോട്ട് യാത്രയില്‍ പങ്കാളികളായി. വേമ്പനാട്ട് കായലിന്റെ സൗന്ദര്യം ആസ്വദിച്ച് നീങ്ങിയ ഈ യാത്രയ്ക്ക് മാധ്യമ പ്രവര്‍ത്തകനായ സോണി കല്ലറയ്ക്കലാണ് നേതൃത്വം നല്‍കിയത്. ഉച്ചവരെ കായല്‍ സൗന്ദര്യം ആസ്വദിച്ച ശേഷം ആലപ്പുഴ രൂചിക്കൂട്ടുകള്‍ ചേര്‍ത്ത ഉച്ചഭക്ഷണവും കഴിച്ച് തീക്ഷ്ണമായ വെയിലില്‍ പോലും സിനിമാ ലോകത്തെ മാനറിസങ്ങള്‍ ചര്‍ച്ച ചെയ്ത് ഇവര്‍ ആലപ്പുഴ ബീച്ചില്‍ ഒത്തുചേര്‍ന്നു.

ഇതില്‍ പലരും ഈ ബോട്ട് യാത്രയിലൂടെയാണ് ആദ്യമായി കാണുന്നതുപോലും. പിന്നീട് ഒരു കുടുംബാംഗങ്ങളെ പോലെ പിരിയുകയായിരുന്നു. ഒരുപാട് വൈകിക്കിട്ടിയ സൗഹ്യദമെങ്കിലും അത് ഒരു ജന്‍മം മുഴുവനും അനുഭവിച്ച പോലെ കേള്‍ക്കുവാനും പറയുവാനും കാണുവാനുമുള്ള ഒരു കൂട്ടായ്മക്കാണ് ഈ ബോട്ട് യാത്ര വഴിതെളിച്ചത്. എല്ലാവര്‍ക്കും ലക്ഷ്യം ഒന്നുമാത്രം. തങ്ങളെ ഈ രീതിയില്‍ ഒന്നിപ്പിച്ച ഗോഡ്‌സ് ഓണ്‍ സിനിമ ചാരിറ്റബിള്‍ സൊസൈറ്റിയിലൂടെ ഒന്നിച്ചുള്ള ഒരു സിനിമ. ഈ ബോട്ട് യാത്രയില്‍ ഒത്തുചേര്‍ന്ന ഈ ചലച്ചിത്ര പ്രവര്‍ത്തകര്‍ നാളത്തെ മലയാള സിനിമയുടെ വാഗ്ദാനങ്ങളാണെന്ന് നിസംശയം പറയാന്‍ സാധിക്കും.

2.30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ബോട്ട് യാത്ര കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിലൂടെയും കടന്നു പോകുന്നു. വിജനമായ കായല്‍ തുരുത്തുകളും തെങ്ങിന്‍ തോപ്പുകളും കുട്ടനാട്ടിലെ ജീവിത കാഴ്ചകളും യാത്രയുടെ ഭാഗമായി അടുത്ത് കാണാനാകും. ആയതിനാല്‍ തന്നെ ഈ ചലച്ചിത്ര പ്രേമികള്‍ക്ക് ഇത് മനം കുളിര്‍പ്പിക്കുന്ന ഒരു വിരുന്നായിരുന്നു.

ഇനി ഗോഡ് സോണ്‍ സൊസൈറ്റിയുടെ പിറവി. സിനിമ സ്വപ്നമായി കൊണ്ടുനടക്കുന്ന കുറെപ്പേര്‍ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ആദ്യമായി ഒത്തുചേരുകയായിരുന്നു. ആ കൂട്ടായ്മ പല സിനിമാ ചര്‍ച്ചകള്‍ക്കും വഴിവച്ചു. ഇവരില്‍ പലരും സിനിമയുടെ പല മേഖലകളെക്കുറിച്ച് അറിവുള്ളവരായിരുന്നു. പക്ഷേ, സിനിമയില്‍ എത്തിപ്പെടാന്‍ ഇവര്‍ക്കൊന്നും ആവശ്യത്തിന് പിന്‍ബലമോ പണമോ ഇല്ലായിരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ഒത്തുചേര്‍ന്ന ഈ ഗ്രൂപ്പ് പിന്നീട് 2016ല്‍ ഗോഡ്‌സ് ഓണ്‍ സിനിമ ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ ഒരു സൊസൈറ്റി രൂപീകരിച്ച് മിറക്കിള്‍ എന്ന ആദ്യ ഹോം സിനിമ ചെയ്ത് സിനിമ മേഖലയില്‍ ചുവടുറപ്പിക്കുകയായിരുന്നു.

ഈ സൊസൈറ്റിയുടെ ആദ്യ സംരംഭമായ മിറക്കിളിന് പണം കണ്ടെത്തിയത് അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് സ്വന്തം പോക്കറ്റില്‍ നിന്നാണ്. അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിച്ചവരാകട്ടെ സംഘടനയുടെ അംഗങ്ങള്‍ തന്നെ. ആയതിനാല്‍ തന്നെ ഈ ഫിലിം വളരെയേറെ മാധ്യമ ശ്രദ്ധനേടുകയും ചെയ്തു. മിറക്കിള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഇവര്‍ക്ക് ആവേശമായി. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ മഴയ്ക്ക് മുന്നേ എന്ന ഷോര്‍ട്ട് ഫിലിമും, കാത്തിരുന്ന വിളി, പൊതിച്ചോറ് തുടങ്ങിയ സീറോ ബഡ്ജറ്റ് സിനിമകളും ചെയ്ത ശ്രദ്ധയാകര്‍ഷിക്കാനും ഈ ഗ്രൂപ്പിന് കഴിഞ്ഞു എന്നതാണ് നേട്ടം.

മഴയ്ക്ക് മുന്നേ എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥയും തിരക്കഥയും സംവിധാനവും ക്യാമറയുമെല്ലാം കൈകാര്യം ചെയ്തതും അംഗങ്ങള്‍ തന്നെ. ചെറിയ ഗ്രൂപ്പായി തുടങ്ങിയ ഈ സൊസൈറ്റിക്ക് ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തുമെല്ലാമായി മലയാളികളായ 250 ഓളം സജീവ അംഗങ്ങളുണ്ട്. ഒരു തിരക്കഥാ ബാങ്ക് എന്ന പ്രവര്‍ത്തനവുമായി ഇപ്പോള്‍ സൊസൈറ്റി മുന്നോട്ട് നീങ്ങുന്നു. സിനിമാ മേഖലയില്‍ നല്ല തിരക്കഥാകൃത്തുകളെ സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം.

ഗോഡ്‌സ് ഓണ്‍ സിനിമ ചാരിറ്റബിള്‍ സൊസൈറ്റിയെയും ഈ ബോട്ട് യാത്രയെയും പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക…മൊബൈല്‍ : 9496226485