കൊച്ചി: സിനിമയില്‍ തന്നെ ഒതുക്കാനുള്ള മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതായി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍. അടുത്തിടെ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തില്‍ ഗോകുല്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രേക്ഷക പിന്തുണ ലഭിച്ചില്ല. ചിത്രത്തിനെതിരെ മോശം റിവ്യൂ എഴുതിയ മാതൃഭൂമിക്കെതിരെ പ്രതിഷേധവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് തന്നെ ഒതുക്കാനുള്ള ശ്രമം നടക്കുന്നതായി ഗോകുല്‍ സുരേഷ് വ്യക്തമാക്കിയിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ പോലും തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ മടികാണിക്കുന്നതായി ഗോകുല്‍ പറയുന്നു. ഒതുക്കാനുള്ള ശ്രമത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. പ്രേക്ഷകരെ വഞ്ചിക്കാത്ത സിനിമ ചെയ്യണമെന്നതാണ് ആഗ്രഹമെന്നും ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും പുതുമയുടെ ഏതെങ്കിലും അംശം ഉണ്ടോ എന്നു നോക്കാറുണ്ടെന്നും ഗോകുല്‍ അഭിമുഖത്തില്‍ പറയുന്നു.

ഈയിടെ പുറത്തിറങ്ങിയ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലും ഗോകുല്‍ സുരേഷ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ ഒതുക്കല്‍ ശ്രമത്തിന് പിന്നില്‍ എന്ന കാര്യത്തെക്കുറിച്ചും വ്യക്തത കൈവന്നിട്ടില്ല. ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും കഴിവുള്ളയാള്‍ക്ക് ഉയര്‍ന്നുവരാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാന്‍ വിശ്വസിക്കുന്നുവെന്ന് ഗോകുല്‍ പറയുന്നു.