ലണ്ടന്‍: ഗോള്‍ഡ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരത്തിന് മലയാളി വിദ്യാര്‍ത്ഥി റിയാന്‍ റോബിന്‍ അര്‍ഹനായി. ഇന്നലെ രാവിലെ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന മഹത്തായ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ വെച്ചാണ് കെന്റ് സ്വദേശിയായ റിയാന്‍ എഡ്വേര്‍ഡ് രാജകുമാരനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയത്. 14നും 25നും ഇടയിലുള്ള യുവതലമുറയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും അതിലൂടെ അവരുടെ ഭാവി ജീവിതം മഹത്തരമാക്കാനുമായി എഡിന്‍ബര്‍ഗ് പ്രഭു ഫിലിപ്പ് രാജകുമാരന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ഗോള്‍ഡ് ഡ്യൂക്ക് പുരസ്‌കാരം. തന്റെ കഴിവിന്റേയും പരിശ്രമത്തിന്റേയും ഫലമായാണ് റിയാനെന്ന ഈ മലയാളി വിദ്യാര്‍ത്ഥിയുടെ പുരസ്‌കാര ലബ്ധി.

ഗോള്‍ഡ് ഡ്യൂക്ക് അവാര്‍ഡ് നേടിയതിന്റെ അനുഭവം തന്റെ ജീവിതത്തില്‍ തന്നെ ഏറ്റവും മികച്ചതാണെന്ന് റിയാന്‍ പറഞ്ഞു. ഇതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കഴിവുകളെ വികസിപ്പിച്ച് എടുക്കുന്നതിലും, സേവന തല്‍പ്പരതയും, ശാരീരിക ശേഷി വികസനവും, എന്നിങ്ങനെ എല്ലാ മേഖലകളിലേയും കൃത്യമായ പരീക്ഷങ്ങളിലൂടെ കടന്നുവന്നാണ് റിയാന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. അതിനിടയില്‍ ഒട്ടേറെ പ്രയാസമേറിയ പരീക്ഷണങ്ങളെ നേരിടേണ്ടി വന്നെങ്കിലും തന്റെ മികവിലൂടെയും കഠിനമായ പരിശ്രമത്തിലൂടെയുമാണ് അതിനെയെല്ലാം ഈ മലയാളി വിദ്യാര്‍ത്ഥി മറികടന്നത്.

പുരസ്‌കാരം ലഭിച്ചതില്‍ തനിക്ക് എന്നും പ്രചോദനമായിട്ടുള്ളത് തന്റെ പിതാവായ റോബിന്റെയും അമ്മ ലില്ലിയുടേയും പ്രാര്‍ത്ഥനയും പിന്തുണയുമാണെന്ന് റിയാന്‍ പറയുന്നു. കൂടാതെ സമാനമായ രീതിയില്‍ 2013ല്‍ ലണ്ടനിലെ സെന്റ് ജയിംസ് കൊട്ടാരത്തില്‍ നിന്നും ഗോള്‍ഡ് ഡോഫ് പുരസ്‌കാരത്തിനര്‍ഹയായ സഹോദരി റെനിഷ റോബിനും തനിക്ക് മികച്ച പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കിയതെന്നും റിയാന്‍ പറഞ്ഞു.

റിയാന്റെ പിതാവ് റോബിന്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയും അമ്മ ലില്ലി കണ്ണൂരിലെ പയ്യന്നൂര്‍ സ്വദേശിയുമാണ്. ബഹ്‌റൈനിലായിരുന്ന റോബിനും കുടുംബവും 2000 ത്തിലാണ് യുകെയിലേക്ക് എത്തിയത്. പുരസ്‌കാരം ലഭിച്ചതിലൂടെ തന്റെ കരിയര്‍ മികച്ചതാക്കാനാവുമെന്നും ഭാവിയിലെ തന്റെ നേട്ടങ്ങള്‍ക്ക് ഗോള്‍ഡ് ഡ്യൂക്ക് പുരസ്‌കാരം ഏറെ സഹായിക്കുമെന്നും റിയാന്‍ പറഞ്ഞു. എന്‍ജിനീയറാകാന്‍ ആഗ്രഹിക്കുന്ന ഈ പതിമൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി മെഡ്‌വേ യുറ്റിസി തന്റെ സ്‌കൂളിലെ ഹെഡ് ബോയിയായും തന്റെ നേതൃപാടവം തെളിയിക്കുന്നു. പഠിത്തത്തോടും മറ്റു പ്രവര്‍ത്തനങ്ങളോടുമൊപ്പം റഗ്ബിയിലും നീന്തലിലും റിയാന്‍ മികവ് കാട്ടുന്നു കൂടാതെ ഗിത്താര്‍ വായനയും ഈ കൊച്ചുമിടുക്കന്റെ ഇഷ്ടവിനോദമാണ്.