ബാഗേജിന്റെ കാര്യത്തിൽ കാണിച്ച അമിത താൽപര്യമാണു സരിത്തിനും സ്വപ്നയ്ക്കും വിനയായത്. ബാഗേജ് വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സരിത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചിരുന്നു. സുമിത് കുമാർ ഒഴിച്ചുള്ള ഉദ്യോഗസ്ഥരെ സ്വപ്നയും വിളിച്ചു. കോൺസുലേറ്റ് ജീവനക്കാർ എന്ന നിലയിലാണു 2 പേരും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത്.

കോൺസുലേറ്റിലേക്കുള്ള ബാഗേജ് എന്ന നിലയിൽ, പെട്ടെന്നു വിട്ടുകൊടുക്കണമെന്നായിരുന്നു ആവശ്യം. ഇവരുടെ അമിത താൽപര്യവും ബാഗേജിൽ വിലപിടിപ്പുള്ള സാധനമുണ്ടെന്ന തരത്തിൽ നടത്തിയ പരാമർശങ്ങളുമാണ് അന്വേഷണം ഇരുവരിലേക്കും നീളാൻ ഇടയാക്കിയതെന്നു സുമിത്കുമാർ പറ‍ഞ്ഞു.

നയതന്ത്ര ബാഗേജ് ആയതിനാൽ, തടഞ്ഞുവയ്ക്കാനും തുറന്നു പരിശോധിക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കൂടിയേ തീരൂ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതിന് അനുമതി തേടാൻ കഴിയില്ല. ബാഗേജ് തിരിച്ചയക്കണമെന്ന ആവശ്യം ഇതിനിടെ ഉയർന്നു. ബാഗേജ് ഏറ്റുവാങ്ങുന്നതിനു കോൺസുലേറ്റ് നൽകിയ സർട്ടിഫിക്കറ്റ് യഥാർഥ മാതൃകയിൽ അല്ലാത്തതും ഒപ്പ് മാറിയതും ശ്രദ്ധയിൽ പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അനുമതി തേടുകയായിരുന്നു. 2 ദിവസത്തിനകം അനുമതി ലഭിച്ചതും നേട്ടമായി. കൊച്ചിയിൽ നിന്ന് 2 ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്കയച്ച് കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണു ബാഗേജ് പരിശോധിച്ചത്.

സ്വപ്നയെ താൻ വിളിക്കുന്നതു ‘ചേച്ചി’ എന്നാണെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനിടെ സരിത്. സ്വപ്നയ്ക്കു സ്വർണക്കടത്തിൽ പങ്കുണ്ടെന്നും അത് എത്രത്തോളമുണ്ടെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു.