ലണ്ടന്‍: ദി റെവനന്റ് ഇക്കൊല്ലത്തെ ഗോള്‍ഡന്‍ ഗ്ലോബ്‌സ് പുരസ്‌കാരം സ്വന്തമാക്കി. സംവിധായകന്‍, അഭിനേതാവ് തുടങ്ങി ഒരു പറ്റം പുരസ്‌കാരങ്ങളാണ് ദി റെവനന്റ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. റെവനന്റിന്റെ സംവിധായകന്‍ അലെജാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റിു മികച്ച സംവിധായകനുളള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഈ ചിത്രത്തിലെ അഭിനയത്തിന് ലിയണാര്‍ഡോ ഡികാപ്രിയോ മികച്ച നടനുളള പുരസ്‌കാരം നേടി. ഡേവിഡ് ഒ റസലിന്റെ ജോയ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിയായി. ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുമെന്ന് പ്രതാക്ഷിക്കപ്പെട്ടിരുന്ന സ്‌പോട്ട്‌ലൈറ്റിന് പക്ഷേ പുരസ്‌കാരങ്ങളൊന്നും ലഭിച്ചില്ലെന്നതും ശ്രദ്ധേയമായി.
ബേര്‍ഡ്മാന്‍ എന്ന ചിത്രത്തിന് കഴിഞ്ഞ വര്‍ഷവും ഇനാരിറ്റു മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയിരുന്നു. മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ലഭിച്ചിട്ടും, താനഭിനയിച്ച ചിത്രങ്ങള്‍ക്കു പോലും ഓസ്‌കാര്‍ ലഭിച്ചിട്ടും ലഭിക്കാതെ പോയ ഓസ്‌കാറിലേക്കുള്ള ചവിട്ടുപടിയാണ് ലിയൊനാര്‍ഡോ ഡികാപ്രിയോക്ക് ഈ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമെന്നാണ് വിലയിരുത്തല്‍. വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞ വേഷമായിരുന്നു റെവനന്റില്‍ ഡികാപ്രിയോയ്ക്ക് ഇനാരിറ്റു നല്‍കിയത്. വനത്തിനുള്ളില്‍ കടുത്ത തണുപ്പില്‍ ചത്ത മൃഗങ്ങള്‍ക്കൊപ്പം കഴിയേണ്ടി വന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡികാരപ്രിയോ പങ്കു വച്ചിരുന്നു.

റിഡ്‌ലി സ്‌കോട്ടിന്റെ ദി മാര്‍ഷ്യന്‍ കോമഡി വിഭാഗത്തിലുള്ള മികച്ച ചിത്രത്തിനും മാറ്റ് ഡാമന് കോമഡി വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്‌കാരവും നേടി. ദി ബിഗ് ഷോര്‍ട്ടിനോട് പോരാടിയാണ് മാര്‍ഷ്യന്‍ പുരസ്‌കാരം നേടിയത്. റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ഡ്രാമാ വിഭാഗത്തില്‍ മികച്ച നടിയായി ബ്രൈ ലാര്‍സനും തെരഞ്ഞെടുക്കപ്പെട്ടു. ഡാനി ബോയ്‌ലിന്റെ സ്റ്റീവ് ജോബ്‌സിനും രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. രണ്ടാമത്തെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ആരോണ്‍ സോര്‍ക്കിനും മികച്ച സഹനടിക്കുള്ള അവാര്‍ഡ് കേറ്റ് വിന്‍സ്‌ലെറ്റുമാണ് ഈ ചിത്രത്തിലൂടെ നേടിയത്.