ലണ്ടന്‍: സിറിയയില്‍ നിന്നുള്ള ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളോട് പക്ഷപാതിത്വം നിറഞ്ഞ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ലോര്‍ഡ് കാരി. യുകെയിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളില്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരയില്‍ എത്തുന്നില്ല. രാഷ്ട്രീയ ‘ശരി’കള്‍ മാത്രം നോക്കുന്ന ഉദ്യോഗസ്ഥര്‍ ഇവരോട് പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കാരി പറഞ്ഞു. സിറിയയിലെ പ്രതിസന്ധിയില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേിരിക്കയുടെയും റഷ്യയുടെയും നയതന്ത്ര പ്രതിനിധികള്‍ തീരുമാനമെടുത്തതിനു പിന്നാലെയാണ് ലോര്‍ഡ് കാരിയുടെ പ്രസ്താവന പുറത്തു വന്നത്.

കഴിഞ്ഞയാഴ്ച നടന്ന രാസായുധ പ്രയോഗത്തില്‍ ഐക്യരാഷ്ട്രസഭ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന അന്വേഷണത്തെ പിന്താങ്ങുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവറോവു പറഞ്ഞിരുന്നു. സിറിയയിലെ ഇദ്‌ലിബില്‍ ഉണ്ടായ രാസായുധ പ്രയോഗത്തില്‍ നൂറോളം ആളുകളാണ് മരിച്ചത്. ഇതിനു പിന്നാലെ സിറിയയുടെ വ്യോമത്താവളത്തിലേക്ക് അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയത് റഷ്യയെ ചൊടിപ്പിച്ചു. ഇരു രാജ്യങ്ങളും വാക്‌പോരില്‍ ഏര്‍പ്പെടുകയും ചെയ്തു.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് റഷ്യ നല്‍കി വരുന്ന സഹായം പിന്‍വലിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ടില്ലേഴ്‌സണ്‍ നടത്തിയ രണ്ടു മണിക്കൂര്‍ ചര്‍ച്ചയിലും ഇക്കാര്യങ്ങളാണ് റഷ്യയോട് ആവശ്യപ്പെട്ടത്. യുകെയില്‍ എത്തിയ സിറിയന്‍ അഭയാര്‍ത്ഥികളില്‍ വളരെ ചെറിയ ശതമാനം മാത്രമേ ക്രിസ്ത്യാനികള്‍ ഉള്ളു. ബ്രീട്ടീഷ് ഉദ്യോഗസ്ഥര്‍ ഇവരോട് സ്വീകരിക്കുന്ന മോശം നിലപാടിനെതിരെ രംഗത്തെത്തണമെന്ന് ജനങ്ങളോടും ലോര്‍ഡ് കാരി ആവശ്യപ്പെടുന്നു.