19 ദിവസം നീണ്ട നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ആറ് മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. നിയമസഭാ പിരിച്ചുവിടാതെയാണ് രാഷ്ട്രപതിഭരണം.

സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ലെന്നും ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരം നടപടി വേണമെന്നും കാണിച്ചാണ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിസഭയും അംഗീകരിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിക്ക് ഇന്നുരാത്രി എട്ടരവരെ സമയം അനുവദിച്ചിരിക്കെയാണ് രാഷ്ട്രപതിഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയത്.

അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് 48 മണിക്കൂര്‍ കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ഗവര്‍ണര്‍ക്ക് കത്തുനല്‍കി. സര്‍ക്കാര്‍ രൂപീകരണത്തിന് സമയം അനുവദിച്ചതില്‍ അപാകതയുണ്ടെന്ന് കാണിച്ച് ശിവസേന സൂപ്രീംകോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രം അനുവദിച്ച ഗവര്‍ണര്‍ ബിജെപിക്ക് 48 മണിക്കൂര്‍ അനുവദിച്ചതില്‍ വിവേചനമുണ്ടെന്നാണ് ആക്ഷേപം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ശിവസേനയ്ക്കുവേണ്ടി ഹാജരായേക്കും.