ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രമേയം കൊണ്ടുവരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കി. നിയമസഭാചട്ടം 284 (5) അനുസരിച്ചാണ് പ്രമേയത്തിന് അനുമതി തേടിയത്. നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നത്.

ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണ്. ഗവര്‍ണര്‍ നിയമസഭയുടെ അന്തസിനേയും അധികാരത്തേയും ചോദ്യംചെയ്യുന്നു. നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ക്കുന്നത് ന്യായീകരിക്കാനാവില്ല.

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ വിശദീകരണം തേടിയത് കടന്ന കൈ ആണ്. ഇക്കാര്യത്തില്‍ പരസ്യഏറ്റുമുട്ടലിന് മുതിരുന്നത് ശരിയായ നടപടിയല്ല. നയപ്രഖ്യാപനപ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ വിമര്‍ശനം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയ ചോദ്യത്തോടു പ്രതികരിക്കുകായയിരുന്നു ചെന്നിത്തല.

തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയ നീക്കം സ്വാഗതം ചെയ്യുന്നെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷനീക്കത്തില്‍ ഇതില്‍ കൂടുതല്‍ പ്രതികരണത്തിന്റെ ആവശ്യമില്ല. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളോട് പ്രതികരിക്കാനില്ല. എന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. പരാതികള്‍ ഉചിതമായ ഫോറത്തില്‍ പറയണം. ഇത് തന്റെ സർക്കാരാണ്. ഏറ്റുമുട്ടാനാവില്ല. സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാനും ഉപദേശിക്കാനും അധികാരമുണ്ട്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധം മോശമാകുമെന്ന് തോന്നിയാല്‍ ഇടപെടും. തന്നെ അറിയിക്കാതെ സര്‍ക്ക‍ാര്‍ കോടതിയില്‍ പോയത് പ്രോട്ടോക്കോള്‍ ലംഘനം തന്നെയാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു.