തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിലും ലക്കിടി കോളേജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയുടെ കേസിലും നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍. ജിഷ്ണു കേസില്‍ വൈസ് പ്രിന്‍സിപ്പലായ ശക്തിവേലിന് അനുവദിച്ച ജാമ്യവും റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. ഹര്‍ജി നാളെയാണ് കോടതി പരിഗണിക്കുന്നത്. ഇതിനു പുറമേ ജിഷ്ണു കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യലിനായി കോടതി ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ നീക്കണമെന്നും സര്‍ക്കാരിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്നെ മര്‍ദിച്ചെന്ന് കാട്ടി ലക്കിടി നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലി നല്‍കിയ പരാതില്‍ പൊലീസ് കൃഷ്ണദാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണദാസടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ജിഷ്ണു കേസിലേതിനു സമാനമായി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്. കോളേജില്‍ അനധികൃതമായി നടക്കുന്ന പണപ്പിരിവും വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഷഹീര്‍ സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്ലിലേക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് കൃഷ്ണദാസിന്റെയും പിആര്‍ഒ സഞ്ജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തിന് ഇരയാകുന്നത്.

ജിഷ്ണു പ്രണോയിയുടെ കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ജാമ്യം നേരത്തെ സ്ഥിരപ്പെടുത്തുകയും ഒളിവിലുളള നാലും അഞ്ചും പ്രതികളായ പ്രവീണ്‍, ദിപിന്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തിരുന്നു. കേസില്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതിയില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായിരുന്നില്ല.