ലെസ്റ്റര്‍: ചികിത്സാമുറിയില്‍ വെച്ച് പുരുഷ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവാവിന്റെ പരാതി. ലെസ്റ്ററില്‍ ജിപിയായ ഫറൂഖ് പട്ടേലിനെതിരാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. അതേസമയം ഡോക്ടര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. പരിശോധനാ സമയത്ത് രോഗിയുടെ അരയ്ക്ക് താഴേക്കുള്ള വസ്ത്രങ്ങള്‍ ഉരിയുകയും ലൈംഗിക തൃഷ്ണയോടെ തന്നെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുകയും തഴുകുകയും ചെയ്തതായി യുവാവിന്റെ പരാതിയില്‍ പറയുന്നു.

ലെസ്റ്റര്‍ ബെല്‍ഗ്രേവ്‌ റോഡ്‌ സര്‍ജറിയില്‍ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു ഡോ. ഫാറൂഖ് പട്ടേല്‍. 2016 ജൂലൈയില്‍ ലൈംഗിക അതിക്രമത്തിന്റെ പേരില്‍ പട്ടേലിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ ചുമത്തപ്പെട്ട രണ്ട് കുറ്റങ്ങളും പട്ടേല്‍ കോടതിയില്‍ നിഷേധിച്ചു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ സന്തോഷപൂര്‍ണ്ണമായ കുടുംബ ജീവിതം നയിക്കുന്ന ആളായിട്ടാണ് ഡോക്ടര്‍ പട്ടേല്‍ പ്രതികരിച്ചത്. അതേസമയം ഇയാള്‍ ജോലി ചെയ്ത രണ്ട് സര്‍ജറികളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ സ്വവര്‍ഗ്ഗ ലൈംഗികതയില്‍ ഏര്‍പ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിരുന്നു.

പട്ടേലിന്റെയും അജ്ഞാതരായ നാല് പുരുഷന്‍മാരുടെയും ഡിഎന്‍എ തെളിവുകളാണ് ലഭിച്ചത്. ഇവരുമായി ഡോക്ടര്‍ പട്ടേല്‍ ചികിത്സാ മുറിയില്‍ വെച്ച് ‘അപകടകരമായ’ സ്വവര്‍ഗസംഭോഗം നടത്തിയതായാണ് വ്യക്തമായത്.

അഞ്ച് മിനിറ്റ് മാത്രമെടുക്കേണ്ട ചികിത്സയ്ക്ക് ഡോക്ടര്‍ പട്ടേല്‍ മുപ്പത് മിനിറ്റിലധികം സമയമെടുത്തായി യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമം നടന്നയുടന്‍ യുവാവ് റിസപ്ഷനിലെത്തി വിവരമറിയിക്കുകയും തുടര്‍ന്ന് മാന്‍സ്ഫീല്‍ഡ് ഹൗസ് പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതിയറിയിക്കുകയുമായിരുന്നു.