ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് ടവര്‍ തീപ്പിടിത്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ സാധിക്കാത്ത സര്‍ക്കാരിന് സംഭവിക്കുന്നത് പൊറുക്കാനാകാത്ത വീഴ്ചയാണെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. തീപ്പിടിത്തത്തില്‍ എല്ലാം നഷ്ടമായവരെ 24 മണിക്കൂറിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തീപ്പിടിത്തത്തേത്തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ലണ്ടനില്‍ ഉയരുന്നത്. ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ പ്രകടനങ്ങള്‍ നടന്നു. ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പ് പാലിക്കണമെന്നാണ് കോര്‍ബിന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടത്.

പ്രകടനങ്ങളില്‍ ഗ്രെന്‍ഫെല്‍ഡ് ഇരകള്‍ക്ക് നീതി ആവശ്യപ്പെടുന്നതിനൊപ്പം പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഹോം ഓഫീസില്‍ നിന്ന് ഡൗണിംഗ് സ്ട്രീറ്റിലേക്ക് നടന്ന പ്രകടനത്തിലായിരുന്നു ഇത്. കെന്‍സിംഗ്ടണില്‍ നിന്ന് ചെല്‍സീ കൗണ്‍സിലിലേക്ക് നടന്ന പ്രകടനം കത്തിയെരിഞ്ഞെ ഗ്രെന്‍ഫെല്‍ ടവറിലേക്കും എത്തി. ടൗണ്‍ഹാളില്‍ എത്തിയ ആയിരക്കണക്കിന് ആളുകളാണ് പ്രകടനങ്ങള്‍ നടത്തിയത്. തീപ്പിടിത്തത്തില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി താമസസൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.

വീടുകള്‍ നഷ്ടപ്പെട്ടവരെ ലണ്ടന്റെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ ആദ്യം അറിയിച്ചതെങ്കിലും സമീപ പ്രദേശങ്ങളില്‍ തന്നെ താമസസൗകര്യം ഒരുക്കുമെന്ന് കമ്യൂണിറ്റീസ് സെക്രട്ടറി സജീദ് ജാവിദ് പിന്നീട് പറഞ്ഞു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി തെരേസ മേയ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.