ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ കെന്‍സിംഗ്ടണിലുള്ള ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ പുനരധിവസിപ്പിക്കും. സര്‍ക്കാര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കെന്‍സിംഗ്ടണ്‍ റോവില്‍ 68 ഫ്‌ളാറ്റുകള്‍ ഇതിനായി വാങ്ങിയെന്ന് കമ്യൂണിറ്റീസ് സെക്രട്ടറി സജീദ് ജാവിദ് പറഞ്ഞു. സിംഗിള്‍, 2, 3 ബെഡ്‌റൂം ഫ്‌ളാറ്റുകളാണ് വാങ്ങിയത്. തീപ്പിടിത്തമുണ്ടായി ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. പുതുതായി നിര്‍മിച്ച സോഷ്യല്‍ ഹൗസിംഗിലാണ് ഈ ഫ്‌ളാറ്റുകള്‍.

15,75,000 പൗണ്ട് മുതല്‍ 8.5 മില്യന്‍ പൗണ്ട് വരെ വില വരുന്ന പ്രൈവറ്റ് വീടുകള്‍ ഉള്‍പ്പെടുന്ന സമുച്ചയത്തിലാണ് ഈ ഫ്‌ളാറ്റുകള്‍ വാങ്ങിയിരിക്കുന്നത്. 24 മണിക്കൂര്‍ കാവലും പ്രൈവറ്റ് സിനിമയുമൊക്കെ ഈ സമുച്ചയത്തിലുണ്ടെന്ന് നിര്‍മാതാക്കളായ സെന്റ് എഡ്വേര്‍ജിന്റെ വെബ്‌സൈറ്റ് പറയുന്നു. ഗ്രെന്‍ഫെല്‍ ടവറില്‍ നിന്നുള്ളവര്‍ക്ക് സ്ഥിരമായി താമസസൗകര്യമൊരുക്കാനാണ് ഇവ സര്‍ക്കാര്‍ വാങ്ങിയതെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കമ്യൂണിറ്റീസ് ആന്‍ഡ് ലോക്കല്‍ ഗവണ്‍മെന്റ് അറിയിക്കുന്നത്.

തീപ്പിടിത്തമുണ്ടായി ഒരാഴ്ചയായിട്ടും ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഈ പ്രഖ്യാപനം വന്നത്. ഇരകളെ പുനരധിവസിപ്പിക്കാന്‍ ഒഴിഞ്ഞു കിടക്കുന്ന ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ ഏറ്റെടുക്കണമെന്ന ജെറമി കോര്‍ബിന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെ നിലപാടിനു വിപരീതമായി ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് തന്നെ സര്‍ക്കാരിന് വാങ്ങേണ്ടി വന്നിരിക്കുകയാണ്.