മെക്‌സിക്കോ സിറ്റി: കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ ഏന്തിക്കൊണ്ട് അമ്മയുടെ ബസ് യാത്ര. മെക്‌സിക്കോ സിറ്റിയിലാണ് ഈ ദാരുണ സംഭവമുണ്ടായത്. സില്‍വിയ റെയെസ് ബറ്റാല്ല എന്ന 25കാരിയാണ് അഞ്ച് വയസ് പ്രായം തോന്നിക്കുന്ന ആണ്‍കുഞ്ഞിന്റെ ശരീരവുമായി ബസില്‍ യാത്ര ചെയ്തത്. മെക്‌സിക്കോ സിറ്റിയില്‍ നിന്ന് 87 മൈല്‍ അകലെയുള്ള പുബേല എന്ന സ്വന്തം പട്ടണത്തിലേക്ക് കാമുകന്‍ അല്‍ഫോന്‍സോ റെഫൂജിയോ ഡോമിന്‍ഗ്വസുമൊത്ത് കുഞ്ഞിന്റെ ജഡം കൊണ്ടുപോകുകയാണെന്നാണ് ഇവര്‍ നല്‍കിയ വിശദീകരണം.

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് ഇവര്‍ ശരീരം കയ്യില്‍ പിടിച്ചിരുന്നത്. പുബേലോയില്‍ കുഞ്ഞിന്റെ മൃതദേഹം അടക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അവര്‍ പറഞ്ഞു. കുഞ്ഞ് മരിച്ചത് ഒരു ദിവസം മുമ്പാണെന്ന് കണ്ടെത്തി. മെക്‌സിക്കോ സിറ്റി കാണാനെത്തിയതായിരുന്നു ഇവര്‍. ഹൃദയത്തിന് അസുഖമുണ്ടായിരുന്ന കുഞ്ഞ് ഇവിടെവെച്ച് മരിച്ചു. മൃതദേഹം കൊണ്ടുപോകാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടാന്‍ സാധിക്കാത്തതിനാലാണ് ഇവര്‍ ഈ മാര്‍ഗം തേടിയതെന്നാണ് കരുതുന്നത്.

ബസ് ജീവനക്കാര്‍ പാരാമെഡിക്കുകളെ വിളിക്കുകയും പിന്നീട് കുഞ്ഞ് നേരത്തേ മരിച്ചിരുന്നതായി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. സില്‍വിയയുടെ വിശദീകരണം സത്യസന്ധമാണെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിക്കുന്നു. എന്തായാലും മരണകാരണത്തേക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്. ഇവര്‍ തുടര്‍ന്ന് യാത്ര ചെയ്യുന്നത് വിലക്കിയെങ്കിലും കേസെടുത്തതായി വിവരമില്ല.