കല്ല്യാണവേഷത്തിൽ വരനെ എന്തിനാണ് ഇത്ര ക്രൂരമായി മർദിക്കുന്നതെന്ന് ആർക്കും തോന്നാം. എന്നാൽ കിട്ടിയത് ഒട്ടും കുറഞ്ഞുപോയില്ലെന്നാണ് കാര്യമറിഞ്ഞപ്പോൾ സോഷ്യൽ ലോകത്തെ പ്രതികരണം.

മുൻപ് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ കല്ല്യാണത്തിന് തയാറായത്. കല്ല്യാണ ദിവസം മണ്ഡപത്തിലേക്ക് ആദ്യ ഭാര്യയും ബന്ധുക്കളും എത്തിയതോടെയാണ് വരന്റെ കള്ളത്തരം പുറത്തായത്. വരന്‍ നേരത്തെ ഒരു വിവാഹം കഴിച്ചതാണെന്ന് അറിഞ്ഞതോടെ വധുവിന്റെ വീട്ടുകാര്‍ ഇയാളെ ശരിക്കും തല്ലിച്ചതച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ചതാണെന്ന വാദവുമായി ഒരു യുവതിയും അവരുടെ ബന്ധുക്കളും മണ്ഡപത്തിലെത്തിയത്. എന്നാൽ ഇത് ആദ്യം വരൻ നിഷേധിച്ചു. നവവധുവിന്റെ ബന്ധുക്കളും വരനൊപ്പം ഉറച്ചുനിന്നു. എന്നാല്‍ 2012 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നതിന്റെയും വിവാഹം കഴിച്ചതിന്റെയും തെളിവുകളും യുവതി നിരത്തിയതോടെ വരന്റെ കള്ളത്തരം വെളിച്ചത്തായി. ഇക്കാര്യം വരന്റെ വീട്ടുകാർക്കും അറിയില്ലായിരുന്നു.

ഇക്കാര്യം തിരിച്ചറിഞ്ഞതോടെ വരനെ വധുവിന്റെ വീട്ടുകാര്‍ വളഞ്ഞിട്ട് തല്ലി. ഇയാളിപ്പോള്‍ നൈനിറ്റാളിലെ ബിഡി പാണ്ഡേ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒടുവിൽ പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. വധുവിന്റെ കുടുംബം 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ പോലീസ് സ്‌റ്റേഷനില്‍ വച്ചുതന്നെ വരന്റെ കുടുംബം കൈമാറി. ബാക്കി തുക ഉടൻ തന്നെ നൽകാമെന്ന ഉറപ്പും നൽകിയതോടെയാണ് പ്രശ്നം പരിഹരിച്ചത്